പത്ത് വർഷമായി കേരളത്തിൽ; ലക്ഷ്യം മെച്ചപ്പെട്ട വേതനം; അനധികൃത കുടിയേറ്റക്കാരായ 27 ബംഗ്ലാദേശികൾ കൊച്ചിയിൽ പിടിയിൽ

കൊച്ചി: അനധികൃത കുടിയേറ്റക്കാർക്കായുള്ള തിരച്ചിലിൽ 54 പേരെ കസ്റ്റഡിയിലെടുത്തതായി എറണാകുളം റൂറൽ എസ്.പി. വൈഭവ് സക്സേന. ഇതിൽ, 27 പേർ ബംഗ്ലാദേശിൽ നിന്നുള്ള പുരുഷന്മാരാണ്. പറവൂരിലെ അർഷാദ് എന്ന വ്യക്തിയുടെ വാടക വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സംയുക്ത ഓപ്പറേഷന്റെ ഭാഗമായാണ് തിരച്ചില്‍ നടത്തിയത്. 54 പേരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തു. 27 പേര് ബംഗ്ലാദേശികളാണ്. രണ്ട് പേര്‍ക്ക് ബംഗ്ലാദേശ് പാസ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ വിശദമായി അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിലെ ഖുൽന ജില്ല വഴിയാണ് ഇവർ ഇന്ത്യയിലേക്ക് കടന്നത് എന്നാണ് പോലീസ് പറയുന്നത്. വനംപ്രദേശമാണ് ഇത്. ഇതുവഴി, ബംഗാളിലേക്ക് കടന്നതിന് ശേഷമാണ് സംഘം കേരളത്തിലേക്ക് എത്തിയത്. ഇവർക്ക് വ്യാജ ആധാർ കാർഡ് ലഭ്യമാക്കാൻ പ്രത്യേക ഏജൻസികളുണ്ട് എന്നാണ് വിവരം.
മൂന്ന് മാസം മുതൽ പത്ത് വർഷം വരെയായി കേരളത്തിൽ താമസിക്കുന്ന ആളുകൾ ഇക്കൂട്ടത്തിലുണ്ട്. കേരളത്തിൽ മെച്ഛപ്പെട്ട വേതനമുള്ളതിനാലാണ് ഇവർ സംസ്ഥാനത്തേക്ക് എത്തുന്നത് എന്നാണ് വിവരം.

