7 കോടി രൂപയുടെ വണ്ടിച്ചെക്ക് കേസില്‍ വീരേന്ദര്‍ സെവാഗിന്റെ സഹോദരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം വീരേന്ദര്‍ സെവാഗിന്റെ സഹോദരന്‍ വിനോദ് സെവാഗ് ഏഴു കോടി രൂപയുടെ വണ്ടച്ചെക്ക് കേസില്‍ അറസ്റ്റില്‍. ചണ്ഡീഗഡ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രാദേശിക കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ജല്‍ത ഫുഡ് ആന്‍ഡ് ബിവറേജസ് കമ്പനിയുമായി ബന്ധപ്പെട്ടതാണ് കേസ്. ഇതിന്റെ ഡയറക്ടര്‍മാരായ വിനോദ് സെവാഗ്, വിഷ്ണു മിത്തല്‍, സുധീര്‍ മല്‍ഹോത്ര എന്നിവര്‍ക്കെതിരേ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഹിമാചല്‍ പ്രദേശിലെ ബഡ്ഡിയിലുള്ള ശ്രീ നൈന പ്ലാസ്റ്റിക് ഫാക്ടറിയുടെ ഉടമ കൃഷ്ണ മോഹനാണ് പരാതിക്കാരന്‍. ജല്‍ത ഫുഡ് ആന്‍ഡ് ബിവറേജസ് കമ്പനി ഇയാളുടെ ഫാക്ടറിയില്‍നിന്ന് ഏതാനും സാധനങ്ങള്‍ വാങ്ങിയിരുന്നു. ഏഴ് കോടി രൂപയുടെ ചെക്കാണ് ഇതിനായി നല്‍കിയത്. മണിമജ്രയിലെ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സില്‍ ചെക്ക് നിക്ഷേപിച്ചപ്പോള്‍ അക്കൗണ്ടില്‍ മതിയായ ഫണ്ടില്ലാത്തതിനാല്‍ ചെക്ക് മടങ്ങുകയായിരുന്നു. ഇതോടെയാണ് കൃഷ്ണ മോഹന്‍ പരാതിപ്പെട്ടത്.
കേസില്‍ 2022-ല്‍ കോടതി മൂവരേയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 2023 സെപ്റ്റംബറില്‍ വാദം കേള്‍ക്കലിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കേസെടുക്കാൻ പോലീസിനോട് കോടതി ഉത്തരവിടുകയായിരുന്നു.
കേസില്‍ വിനോദ് സെവാഗ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ മാര്‍ച്ച് 10-ന് വാദം കേള്‍ക്കും. ഇയാളുടെ പേരില്‍ കുഞ്ഞത് 174 വണ്ടിച്ചെക്ക് കേസുകളെങ്കിലും ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതില്‍ 138 കേസുകളില്‍ ഇയാള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

