KSDLIVENEWS

Real news for everyone

ബന്തിയോട് ബൈദലയിലെ വെടിവെപ്പ് കേസ് ; ഒരാള്‍ അറസ്റ്റില്‍, 11 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ് ;

SHARE THIS ON

ബന്തിയോട്: ബന്തിയോട് വെടിവെപ്പ് കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ബന്തിയോട് ബൈദയിലെ അമീര്‍ എന്ന ടിക്കി അമ്മി(29) യെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സംഭവങ്ങളിലായി 11 പേര്‍ക്കെതിരെ കുമ്പള പോലീസ് വധശ്രമത്തിന് കേസെടുത്തു. കേസെടുത്തവരില്‍ മൂന്ന് പേര്‍ കൊലക്കേസ് പ്രതികളാണ്. ബ്രെസ്സ കാറും മിനി ലോറിയും പോലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.

ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ബന്തിയോട് അടക്കയില്‍ വെടിവെപ്പുണ്ടായത്. അമീറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം മിനിലോറി കൊണ്ടു ബ്രെസ്സ കാറിനെ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ടകാര്‍ വൈദ്യുതി തൂണില്‍ ഇടിച്ചു. പിന്നീട് കാറിലുണ്ടായിരുന്ന സംഘം അമീറിന്റെ സംഘത്തിന് നേരെ വടിവാള്‍ വീശി. ഇതിനിടെ അമീറിന്റെ സംഘം കാറിന് നേരെ രണ്ട് പ്രാവശ്യം വെടിയുതിര്‍ക്കുകയായിരുന്നു.

ബ്രെസ്സ കാറിന്റെ ഗ്ലാസിലൂടെ വെടിയുണ്ട തുളച്ചുകയറി. മൊയ്തീന്‍ ഷെബീര്‍, തളങ്കരയിലെ അച്ചു, സമദ്, ആരിക്കാടിയിലെ ഗുണ്ടു ഉസ്മാന്‍ എന്നിവര്‍ക്കെതിരെ കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി. പ്രമോദിന്റെ പരാതിയില്‍ കുമ്പള പോലീസ് സുമോട്ടോ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന് ശേഷം ബൈദയിലെ ഷേഖാലിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ 800 കാറിന്റെ ഗ്ലാസ് ബ്രെസ്സ കാറിലെത്തിയ സംഘം വെടിവെച്ചു തകര്‍ക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് സംഭവത്തില്‍ പരാതി നല്‍കാനായി ഷേഖാലിയും ഭാര്യയും കുമ്പള പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബലേനോ കാറില്‍ ഇതേ സംഘം ബ്രെസ്സ കാര്‍ കൊണ്ടു ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്. മൊയ്തീന്‍ ഷെബീര്‍, ലത്തീഫ്, ജായി, സാധു, ആരിക്കാടിയിലെ ഗുണ്ടു ഉസ്മാന്‍, ടയര്‍ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് ഷേഖാലിയുടെ പരാതിയില്‍ കേസെടുത്തിട്ടുള്ളത്.

രണ്ട് വര്‍ഷം മുമ്പ് ഉപ്പള സോങ്കാല്‍ പുള്ളികുത്തിയിലെ പൈയിന്റിംഗ് തൊഴിലാളി അല്‍ത്വാഫിനെ ഉപ്പളയില്‍ നിന്ന് കാറില്‍ കര്‍ണ്ണാടകയിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മൊയ്തീന്‍ ഷെബീറും ലത്തീഫും. മൂന്ന് വര്‍ഷം മുമ്പ് പെര്‍മുദെ മണ്ടക്കപ്പിലെ വ്യാപാരി രാമകൃഷ്ണനെ പട്ടാപ്പകല്‍ കടയില്‍ കയറി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അച്ചു. കുടുംബ വഴക്കാണ് പരസ്പര വെടിവെപ്പിന് കാരണമെന്നാണ് പോലീസിന് കിട്ടിയ വിവരം. 12 പ്രതികള്‍ക്കും പല പോലീസ് സ്റ്റേഷനികളിലായി അഞ്ചിലധികം കേസുള്ളതായും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി പ്രമോദ്, എസ്.ഐ. എ.സന്തോഷ്‌കുമാര്‍. അഡിഷണല്‍ എസ്.ഐ. രാജീവന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!