നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

ദില്ലി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹർജി സുപ്രീംകോടതി തള്ളി.
എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്.
ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് മഞ്ജുഷ ഹർജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രീം കോടതിയിലെത്തിയത്. അഭിഭാഷകൻ എം ആർ രമേശ് ബാബുവാണ് ഹർജി സമർപ്പിച്ചത്. മഞ്ജുഷയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ സുനില്‍ ഫെർണാണ്ടസും അഭിഭാഷകൻ എം.ആർ. രമേശ് ബാബുവുമാണ് ഹാജരായത്.

