പോലീസ് നിരസിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ നടപടി ആവശ്യപ്പെട്ടു

കാസർകോട്: സിവിൽ കോടതിയെ സമീപിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നിരസിച്ച പരാതിയിൽ വിശ്വാസ വഞ്ചനയും കളവും തുടങ്ങിയ ക്രിമിനൽ സ്വഭാവമുള്ള വകുപ്പുകൾ ഉള്ളതിനാൽ പരാതി സ്വീകരിച്ച് അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ഉത്തരവിട്ടു. സംയുക്തമായി ആട്, കോഴി കൃഷി ആരംഭിച്ചവർ കൃഷി നഷ്ടമായതിനെത്തുടർന്ന് തമ്മിൽത്തെറ്റിയപ്പോഴാണ് പോലീസിൽ പരാതി നൽകിയത്. കാസർകോട് ആനക്കൽ സ്വദേശി സി.എം.സഹദേവനാണ് പരാതിക്കാരൻ. തന്നെ കബളിപ്പിച്ച് ആടുകളെയും കോഴികളെയും രാജൻ എന്നയാൾ മോഷ്ടിച്ചെന്നാണ് പരാതി. ഇതുസംബന്ധിച്ച് മഞ്ചേശ്വരം പോലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. ഇതു സംബന്ധിച്ച് കമ്മിഷൻ ജില്ലാ പോലീസ് മേധോവിയിൽനിന്ന് റിപ്പോർട്ട് വാങ്ങി. ഇരുകക്ഷികളെയും സ്റ്റേഷനിൽ വിളിച്ച് സംസാരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കൃഷി നഷ്ടമായതോടെ പരാതിക്കാരനായ സഹദേവൻ എതിർകക്ഷിയായ തീർഥരാജനോട് തന്റെ വിഹിതം ചോദിച്ചതായി റിപ്പോർട്ടിലുണ്ട്. പരാതി വിഷയത്തിന് എഴുതപ്പെട്ട കരാർ ഇല്ലാത്തതിനാൽ സിവിൽ കോടതിയെ സമീപിക്കാൻ നിർദേശിച്ചു. പരാതിയിൽ കഴമ്പുണ്ടെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസറോട് നിർദേശിച്ചു.

