ഇന്നുവരെ ഒരു രാജ്യവും ധൈര്യപ്പെട്ടിട്ടില്ല: പക്ഷേ ഞങ്ങളത് ചെയ്തു; യൂ.എസ് വ്യോമതാവള ആക്രമണത്തിൽ ഇറാൻ

ന്യൂഡല്‍ഹി: അമേരിക്കയുടെ വ്യോമതാവളങ്ങള്‍ ആക്രമിക്കാന്‍ ഇതുവരെ ഒരു രാജ്യവും ധൈര്യം കാണിച്ചിട്ടില്ലെന്നും എന്നാല്‍, ഇറാന് അത് ചെയ്തുവെന്നും ഇന്ത്യയിലെ ഇറാന് അംബാസഡര്‍ ഡോ. ഇറാജ് ഇലാഹി. ദേശീയമാധ്യമമായ ഇന്ത്യാടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഖത്തറിലെയും ഇറാക്കിലെയും യുഎസ് വ്യോമതാവളങ്ങള്‍ക്കുനേരെ ഇറാന് നടത്തിയ ആക്രമണങ്ങളെ പരാമര്‍ശിക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു രാജ്യവും ചരിത്രത്തിലിതുവരെ യുഎസ് സൈനികതാവളങ്ങളെ ലക്ഷ്യംവെച്ചിട്ടില്ല. ഇറാന് അത് ചെയ്തു. നിങ്ങള്‍ക്കു വേണമെങ്കില്‍ ഇതിനെ പ്രതീകാത്മക പ്രതികരണമായി കണക്കാക്കാം. എന്നാല്‍, യുഎസ് ഇനിയും നിയമവിരുദ്ധ പ്രവൃത്തി ആവര്‍ത്തിച്ചാല്‍ അവര്‍ക്ക് ഇതേ മറുപടിയാകും ലഭിക്കുക, ഇറാജ് ഇലാഹി പറഞ്ഞു. ഇറാന്-ഇസ്രയേല്‍ സംഘര്‍ഷത്തിലേക്കുള്ള യുഎസ് പ്രവേശനം ഇറാന് പ്രതീക്ഷിച്ചിരുന്നതാണെന്നും അതിന് തക്കവണ്ണമുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച, ഇറാനിലെ മൂന്ന് ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ക്കെതിരേ യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച, ഖത്തറിലെയും ഇറാക്കിലെയും യുഎസ് വ്യോമതാവളങ്ങള്‍ക്കു നേരെ ഇറാന് ആക്രമണം നടത്തിയത്. ഇറാന് തൊടുത്ത മിസൈലുകള്‍ തടയാന്‍ സാധിച്ചതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് വിവരം.
ഇസ്രയേലിന്റെ ഏത് വിധത്തിലുള്ള ആക്രമണത്തെയും നേരിടാന്‍ ഇറാന് സജ്ജമാണെന്നും ഇറാജ് ഇലാഹി കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനെ വിശ്വസിക്കാന്‍ കൊള്ളില്ല. ഇറാനെതിരേ അദ്ദേഹം സൈനിക നടപടി ആരംഭിച്ചു. ജനവാസകേന്ദ്രങ്ങളെയും ആംബുലന്‍സുകളെയും ആശുപത്രികളെയും ലക്ഷ്യംവെച്ചു. അന്താരാഷ്ട്ര നിയമങ്ങളെയോ മാനുഷികമായ ചട്ടങ്ങളെയോ മാനിച്ചില്ല. ഇസ്രയേലിന്റെ ഏത് നടപടിയോടും പ്രതികരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, ഇലാഹി കൂട്ടിച്ചേര്‍ത്തു.