ഫലസ്തീൻ അധിനിവേശത്തിന്റെ മുഖ്യശിൽപി: ഇസ്രായേൽ മന്ത്രിക്ക് ആതിഥേയത്വം നൽകിയ കേന്ദ്രനടപടിയെ വിമർശിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ഇസ്രായേലി ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെ ആതിഥേയത്വം വഹിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ അപലപിച്ച് പിണറായി വിജയൻ. തീവ്ര വലതുപക്ഷ തീവ്രവാദിയും ഇസ്രായേലിന്റെ ക്രൂരമായ അധിനിവേശത്തിന്റെയും വിപുലീകരണ അജണ്ടയുടെയും മുഖ്യ ശിൽപ്പിയുമായ ഇസ്രായേലി ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെ ആതിഥേയത്വം വഹിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ശക്തമായി അപലപിക്കുന്നതായി പിണറായി വിജയൻ.
ഗസ്സയിൽ വംശഹത്യ അരങ്ങേറുന്ന സമയത്ത്, നെതന്യാഹു ഭരണകൂടത്തിന്റെ പ്രതിനിധികളുമായി കരാറുകളിൽ ഏർപ്പെടുന്നത് ഫലസ്തീനുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ഐക്യദാർഢ്യത്തെ വഞ്ചിക്കുന്നതാണെന്നും പിണറായി വിജയൻ പറഞ്ഞു. ‘ഫലസ്തീനിന് നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള പാത പിന്തുടരാതെ തന്നെ ഇസ്രായേലുമായി സൈനിക, സുരക്ഷാ, സാമ്പത്തിക ബന്ധങ്ങൾ നിലനിർത്തുന്നത് അപലപനീയമാണ്. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.’
സെപ്റ്റംബർ എട്ടിനാണ് ബെസലേൽ സ്മോട്രിച്ച് ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയത്. ഇന്ത്യൻ ധനമന്ത്രി നിർമല സീതാരാമാനുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിലുള്ള കരാറുകൾ ഒപ്പുവക്കുകയും ചെയ്തു.

