KSDLIVENEWS

Real news for everyone

ഓപ്പറേഷൻ നുംകൂർ: പരിവാഹൻ സൈറ്റിൽ വരെ തിരിമറി നടത്തി; റഡാറിൽ മൂന്ന് നടന്മാരെന്ന് കസ്റ്റംസ് കമ്മീഷണർ

SHARE THIS ON

കൊച്ചി: ഭൂട്ടാനിൽ നിന്ന് രാജ്യത്തേക്ക് വാഹനം കടത്തുന്നതിന് പിന്നിൽ വൻ തട്ടിപ്പുസംഘമെന്ന് കസ്റ്റംസ്. ഇന്ത്യൻ ആർമിയുടെയും അമേരിക്കൻ എംബസികളുടെയും പേര് ഉപയോഗിച്ചും വ്യാജ രേഖചമച്ചുമാണ് വാഹനം രജിസ്റ്റർ ചെയ്യുന്നതെന്നും പരിവാഹൻ വെബ് സൈറ്റിലും ഇവർ തിരിമറി നടത്തുന്നുണ്ടെന്നും കസ്റ്റംസ് കമ്മീഷണർ ടിജു തോമസ് പറഞ്ഞു.

150 മുതൽ 200 വരെ വാഹനങ്ങൾ കേരളത്തിൽ ഉണ്ടെന്ന് കണ്ടെത്താൻ സാധിച്ചുവെന്നും ഇതിൽ 36 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും ടിജു തോമസ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. പരിശോധന നടത്തിയ സ്ഥലങ്ങളിൽ വൻ ജിഎസ്ടി തട്ടിപ്പും കണ്ടെത്തി. നടൻമാരുടെ മൊഴിയെടുക്കുമെന്നും വാഹനം വാങ്ങിയവരുടെ പങ്ക് അനുസരിച്ചാകും തുടർ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂട്ടാനിലെ നിന്ന് വാഹനങ്ങൾ ഇന്ത്യയിൽ അനധികൃതമായി എത്തിക്കുന്നതാണ് ഇവരുടെ രീതി. ലിസ്റ്റിലെ 90 ശതമാനം വണ്ടികളും കൃത്രിമ രേഖകൾ ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് കണ്ടെത്തി. വാഹനങ്ങൾ കടത്തുന്നതിൻ്റെ മറവിൽ സ്വർണവും മയക്കുമരുന്നും എത്തിക്കുന്നതായി സംശയം. പരിവാഹൻ വെബ് സൈറ്റിൽ വരെ ഇവര്‍ കൃത്രിമം കാണിച്ചിട്ടുണ്ട്. രാജ്യ സുരക്ഷക്കുവരെ ഭീഷണിയാണ് ഇത്തരം നീക്കങ്ങൾ. നിയമവിരുദ്ധമായാണ് വാഹനങ്ങളുടെ വിൽപ്പന നടക്കുന്നതെന്നും ടിജു തോമസ് പറഞ്ഞു.

പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ നേരിട്ട് ഹാജരാകണമെന്നും പിഴ അടച്ച് കേസ് തീര്‍ക്കാൻ കഴിയില്ലെന്നും ദുൽഖര്‍ സൽമാനും അമിത് ചക്കാലക്കലും ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നൽകുമെന്നും കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു. വിദേശത്തു നിന്ന് യൂസ്ഡ് കാർ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിയമവിരുദ്ധം എന്ന് ബോധ്യപ്പെട്ടാണ് 36 വാഹനങ്ങൾ പിടിച്ചെടുത്തത്. ദുൽഖറിന്‍റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തുവെന്ന് കസ്റ്റംസ് കമ്മീഷണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!