എൻഡോസൾഫാൻ പാക്കേജ് പൂർണമായി ഉപയോഗിക്കാനാവാതെ ജില്ലാ ആശുപത്രിക്കായി നിർമിച്ച കെട്ടിടം

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിക്കായി എൻഡോസൾഫാൻ പാക്കേജിൽ നിർമിച്ച കെട്ടിടം വർഷങ്ങൾ കഴിഞ്ഞിട്ടും പൂർണമായി ഉപയോഗിക്കാൻ കഴിയാതെ ആരോഗ്യ വകുപ്പ്. കെട്ടിടത്തിൽ ലിഫ്റ്റിന്റെയും ഫയർ റാംപിന്റെയും പണി നീളുന്നതാണ് കാരണം. കെട്ടിടംപണി പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞാണ് ലിഫ്റ്റിന്റെ പണി തുടങ്ങിയത്. ആദ്യം കെട്ടിടത്തിന് അകത്തുതന്നെയാണ് ലിഫ്റ്റ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ, സാങ്കേതിക തടസ്സങ്ങൾ വന്നതോടെ ലിഫ്റ്റ് പുറത്തേക്ക് മാറ്റുകയായിരുന്നു. കെട്ടിടംപണി വർഷങ്ങൾക്ക് മുൻപേ തീർന്നെങ്കിലും ഉദ്ഘാടനം നടത്തിയിട്ടില്ല.
എൻഡോസൾഫാൻ പാക്കേജിൽപെടുത്തി കെട്ടിടനിർമാണത്തിനായി 5 കോടിയാണ് നബാർഡ് അനുവദിച്ചത്.ആധുനിക സൗകര്യങ്ങളോടുകൂടിയ 5 നില കെട്ടിടമാണ് നിർമിച്ചത്. 5 വർഷം മുൻപ് കെട്ടിടംപണി പൂർത്തിയാക്കി കരാറുകാരൻ താക്കോൽ കൈമാറി. വൈദ്യുതീകരണവും ലിഫ്റ്റിന്റെ പണിയും മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. എന്നാൽ വൈദ്യുതീകരണത്തിന്റെ കരാർ നടപടികൾ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ അനാസ്ഥയെത്തുടർന്ന് ഏറെ വൈകി. പിന്നീട് വൈദ്യുതീകരണം പൂർത്തിയായി. ലിഫ്റ്റ് സ്ഥാപിക്കാൻ ഒരുങ്ങിയപ്പോഴാണ് സാങ്കേതിക തടസ്സം മനസ്സിലായത്.
ഇതോടെ ലിഫ്റ്റിന്റെ പണി നിലച്ചു.പിന്നീട് ജില്ലാ പഞ്ചായത്ത് ഇടപെട്ട് ലിഫ്റ്റിന്റെ പണി തുടങ്ങാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. കാസർകോട് വികസന പാക്കേജിൽ പെടുത്തി ലിഫ്റ്റ്, ഫയർ റാംപ്, ലാബ്, കെട്ടിടത്തിന് അകത്തെ മറ്റു പണികൾ എന്നിവ പൂർത്തിയാക്കാൻ 2.5 കോടി രൂപയാണ് അനുവദിച്ചത്. ലിഫ്റ്റിന്റെയും റാംപിന്റെയും പണി ഈ മാസം അവസാനത്തോടെ തീരുമെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസം ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ കെട്ടിടംപണി നീളുന്നത് ചർച്ചയായി. കെട്ടിടത്തിന്റെ ആദ്യത്തെ 2 നിലകളാണ് വിവിധ ഒപികൾക്കായി ഇപ്പോൾ ഉപയോഗിക്കുന്നത്.

