ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം: ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫന്‍ഡര്‍ വാഹനം താൽക്കാലികമായി വിട്ടുകിട്ടുന്നതിനായി അഡ്ജുഡീക്കേറ്റിങ് അതോറിറ്റിയായ കസ്റ്റംസ് അഡീഷണൽ കമ്മീഷണറെ സമീപിക്കാൻ നടൻ ദുൽഖർ സൽമാനോട് ഹൈക്കോടതി നിർദേശിച്ചു.
ദുൽഖറിന്റെ അപേക്ഷയിൽ ബന്ധപ്പെട്ട അതോറിറ്റി ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഉത്തരവിട്ടു. അനുകൂല ഉത്തരവല്ല പുറപ്പെടുവിക്കുന്നതെങ്കിൽ കാര്യകാരണം വിശദീകരിക്കുന്ന ഉത്തരവ് നൽകണമെന്നും നിർദേശിച്ചു.
വാഹനം വിട്ടുകിട്ടാനായി ദുൽഖർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. വ്യക്തികൾക്കെതിരേ തെളിവില്ലാതെ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും അത് ശരിയായ നടപടിയല്ലെന്നും കസ്റ്റംസിനോട് ഹൈക്കോടതി പറഞ്ഞു.
രേഖകൾ പരിശോധിക്കാതെയാണ് കസ്റ്റംസ് വാഹനം പിടിച്ചെടുത്തതെന്നും വാഹനം താൽക്കാലികമായി വിട്ടുനൽകണമെന്നുമായിരുന്നു ദുൽഖറിന്റെ വാദം. വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗ്യാരന്റിയായി നല്‍കാമെന്ന് ഹൈക്കോടതിയെ ദുല്‍ഖര്‍ സല്മാന് അറിയിച്ചിരുന്നു.
എന്നാൽ, കസ്റ്റംസ് ഡ്യുട്ടി അടയ്ക്കാതെ വിദേശത്തുനിന്ന് കള്ളക്കടത്തായി കൊണ്ടുവന്നതെന്ന സംശയത്തെ തുടർന്നാണ് വാഹനം പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വിശദീകരിച്ചു. തെളിവുണ്ടെന്നും വാഹനം വിദേശത്തുനിന്നു കടത്തിയതാണെന്നുമാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തതെന്നും കസ്റ്റംസ് പറയുന്നു.
ദുല്‍ഖറിന്റെ മറ്റ് രണ്ട് വാഹനങ്ങള്‍കൂടി പിടിച്ചെടുത്തിരുന്നു. ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി. ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ തിരികെ ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്.

