നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാല നിർമ്മാണത്തിന് വേഗത ; ബാക്കി 12 പൈലിങ്

നീലേശ്വരം: തടസ്സങ്ങളെല്ലാം നീങ്ങി പണിയാരംഭിച്ചതോടെ നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലത്തിന്റെ 12 പൈലിങ്ങുകൾ പൂർത്തിയായി. കിഴക്കുഭാഗത്തുള്ള രണ്ട് തൂണുകളുടെ പൈലിങ്ങാണ് 15 ദിവസംകൊണ്ട് പൂർത്തിയാക്കിയത്. ഇനി പൈൽ കാപ്പ് ഇട്ട് തൂണുകളുടെ പണി ആരംഭിക്കും. ബാക്കിയായ പടിഞ്ഞാറു ഭാഗത്തെ രണ്ട് തൂണുകൾക്കായുള്ള 12 പൈലിങ്ങുകൾ അടുത്തദിവസം തുടങ്ങും. 15 ദിവസംകൊണ്ട് അതും പൂർത്തീകരിക്കാൻ സാധിക്കുമെന്ന് സൈറ്റ് മാനേജർ പറഞ്ഞു.തൂണുകൾ നിർമിച്ചുകഴിഞ്ഞാൽ പിയർ കാപ്പും സ്റ്റീൽ െെഗ്ളഡറുകളും സ്ഥാപിക്കുന്ന പണി തുടങ്ങും. റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്ത് തൂണുകൾ സ്ഥാപിക്കാനുള്ള അനുമതി റെയിൽവേ ചെന്നൈ ഡിവിഷനിൽനിന്നും ലഭിച്ചതോടെയാണ് പൈലിങ് തുടങ്ങിയത്. മൂന്നുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സെപ്‌റ്റംബറിൽ അനുമതി ലഭിക്കുന്നത്.നിലവിൽ പാലംപണിക്ക് മണ്ണ് ആവശ്യത്തിന് ലഭിക്കാത്ത പ്രശ്നമാണ് അധികൃതരെ അലട്ടുന്നത്. ഇതിന് പരിഹാരംകാണാൻ കളക്ടർ ഡോ. ഡി.സജിത്ത് ബാബുവിനെ കാണാൻ ഒരുങ്ങുകയാണ് കരാറുകാർ. ആകെ എട്ടു തൂണുകളിൽ ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള നാലു തൂണുകൾ നേരത്തേതന്നെ നിർമാണ ചുമതലയുള്ള എറണാകുളത്തെ ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനി പൂർത്തീകരിച്ചിരുന്നു. നിലവിൽ എഴുപതുശതമാനത്തോളം പാലംപണി പൂർത്തീകരിച്ചു. വേഗത്തിലും എളുപ്പത്തിലും പണി പൂർത്തീകരിക്കാനിരുന്ന (ഇ.പി.സി. മാതൃകയിൽ) പണി ഇനി കരാറുകാരുടെ പ്രവൃത്തിയുടെ അടിസ്ഥാനത്തിൽ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. പാലംപണി നടക്കുമ്പോൾ വാഹനങ്ങൾ കടന്നുപോകാനുള്ള രണ്ട് താത്കാലിക റോഡിന്റെ പണിയും നാല് കൾവർട്ടിന്റെ പണിയും ഇതിനോടകം പൂർത്തീകരിച്ചു.

