ലൈംഗികപീഡനത്തിന് വധശിക്ഷ; 21 കഴിഞ്ഞാല്‍ മദ്യാപനം കുറ്റമല്ല; നിയമങ്ങള്‍ പൊളിച്ചെഴുതി യു.എ.ഇ.

അബുദാബി : യു.എ.ഇ. സിവിൽ, ക്രിമിനൽ ശിക്ഷാനിയമങ്ങളിലെ സമഗ്രമാറ്റത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. പ്രവാസികളുടെ വിൽപ്പത്രവും പിന്തുടർച്ചാവകാശവും, സ്ത്രീസുരക്ഷ, വിവാഹം, വിവാഹമോചനം, ലൈംഗികാതിക്രമം, പീഡനം, ദുരഭിമാനക്കൊല എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റമുണ്ടാകുന്നത്. പുതിയ നിയമങ്ങൾ ഉൾപ്പെടുത്തിയും ഉള്ളതിൽ മാറ്റങ്ങൾ വരുത്തിയുമാണ് ഇവ നടപ്പാക്കുക. ഇസ്ലാമിക നിയമങ്ങൾ അടിസ്ഥാനമാക്കി വ്യക്തിഗത സിവിൽ കോഡിൽ വരുന്ന മാറ്റങ്ങൾ പ്രവാസികൾക്ക് തർക്കങ്ങൾ പരിഹരിക്കുന്നതിനും ബഹുസ്വരത പ്രോത്സാഹിപ്പിക്കുന്നതും എളുപ്പമാക്കും.
സ്ത്രീസുരക്ഷ
1987- ലെ പീനൽ കോഡ് മൂന്നിലെ ആർട്ടിക്കിളിൽ ചില മാറ്റങ്ങൾ ഉൾപ്പെടുത്തി. ദുരഭിമാനകുറ്റകൃത്യങ്ങൾ കൊലപാതകമായാണ് കണക്കാക്കുക. പീനൽകോഡിലെ ആർട്ടിക്കിളുകൾ പ്രകാരമുള്ള ശിക്ഷയും നൽകും. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നിയമഭേദഗതിയാണിത്. നിയമപരിരക്ഷയും ഉറപ്പാക്കും.
മദ്യപാനം, മദ്യവിൽപ്പന
പുതിയ ഭേദഗതിപ്രകാരം 21 വയസ്സിൽ താഴെയുള്ളവർ മദ്യവിൽപ്പനയോ മദ്യപാനമോ നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കും. 21 വയസ്സിൽ താഴെയുള്ളവർക്കുവേണ്ടി മദ്യം വാങ്ങുന്നതും ശിക്ഷാർഹമാണ്. 21 വയസ്സിന് മുകളിലുള്ളവർക്ക് മദ്യപാനം അനുവദിച്ചു.
പൊതു ഇടങ്ങളിലെ പെരുമാറ്റം
പൊതുസ്ഥലങ്ങളിൽ അപമര്യാദയായി പെരുമാറുന്നവർക്ക് ജയിൽശിക്ഷയ്ക്കുപകരം പിഴ ചുമത്തും. പൊതു ഇടങ്ങളിലെ വഴക്ക്, അടികൂടൽ, ചുംബനം തുടങ്ങി എല്ലാ പ്രവൃത്തികളിലും തടവിനുപകരം പിഴയാക്കി.

