KSDLIVENEWS

Real news for everyone

നിങ്ങൾ ഭയങ്കര നല്ലവരാണെന്നാണ് കേട്ടത്: കാസർകോടുകാരെക്കുറിച്ച് പുതിയ കലക്ടർ അർ‌ജുൻ പാണ്ഡ്യൻ

SHARE THIS ON

കാസർകോട്: സ്ഥലം മാറിപ്പോകുന്ന കലക്ടറെ കെട്ടിപ്പിടിച്ചു കരയുന്ന തൃശൂർക്കാരാണ് ഒരുവശത്തെങ്കിൽ ഇങ്ങ് അത്യുത്തരദേശത്ത് അർജുൻ പാണ്ഡ്യൻ എന്ന ജനകീയ കലക്ടർ എത്തുന്നതിന്റെ ആഹ്ലാദമാണ്. തൃശൂരിൽനിന്ന് കാസർകോട്ടേക്ക് വരുന്ന അർജുൻ പാണ്ഡ്യന് മാരത്തൺ ക്ലബ് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നൽകിയ യാത്രയയപ്പിൽ‌ ഭിന്നശേഷിക്കാരനായ അരിമ്പൂർ സ്വദേശി ഇ.സി.വിനോദ് കലക്ടറുടെ അടുത്തേക്ക് ഓടിയെത്തി കെട്ടിപ്പിടിച്ച് വിതുമ്പിക്കരയുന്നു. ഇതേ സ്നേഹമാണ് തൃശൂരിലുടനീളം യാത്രയയപ്പിൽ അർജുൻ പാണ്ഡ്യനു ലഭിച്ചത്. ‘ഏറെ സങ്കടത്തോടെയാണ് തൃശൂരിൽനിന്ന് മടങ്ങുന്നതെങ്കിലും കാസർകോട്ടേക്കുള്ള വരവ് പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ്.’– അർജുൻ പാണ്ഡ്യൻ മലയാള മനോരമയോട് പറഞ്ഞു. ഇടുക്കി ഏലപ്പാറ ബോണമി സ്വദേശിയാണ്.

വരുന്നത് പർവതാരോഹകൻ
പർവതാരോഹകൻ കൂടിയായ അർജുൻ പാണ്ഡ്യൻ മാരത്തണുകളിലും സൈക്ലിങ് പരിപാടികളിലും സജീവസാന്നിധ്യമാണ്. ലോകത്തിലെതന്നെ ഉയർന്ന പർവതങ്ങളിലൊന്നായ ടാൻസാനിയയിലെ കിളിമഞ്ചാരോ കീഴടക്കി. യൂറോപ്പിലെ വലിയ പർവതമായ മൗണ്ട് എൽബ്രസ് കീഴടക്കിയത് 2023 ജൂലൈയിൽ. കിളിമഞ്ചാരോ കീഴടക്കിയത് 6 ദിവസത്തെ ട്രക്കിങ്ങിലൂടെ 2023 ഫെബ്രുവരിയിൽ.

നിങ്ങൾ ഭയങ്കര നല്ലവരാണെന്നാണ് കേട്ടത് !
‘ട്രൈബൽ ഡയറക്ടറായിരുന്ന സമയത്ത് കരിന്തളത്തെ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ വന്നിട്ടുണ്ട്. കണ്ണൂർ അസിസ്റ്റന്റ് കലക്ടറായിരുന്ന സമയത്തും കാസർകോട് സന്ദർശിച്ചിട്ടുണ്ട്. നല്ല ആളുകളാണെന്നും അടിപൊളി സ്ഥലമാണെന്നുമാണ് കിട്ടിയിട്ടുള്ള ഫീഡ്ബാക്ക്. പക്ഷേ ഭാഷ പ്രശ്നമമാകുമെന്ന് ചിലർ മുന്നറിയിപ്പും തന്നു. പക്ഷേ അതു ഞാൻ ശരിയാക്കും. പൂർണ സന്തോഷത്തോടെയും തൃപ്തിയോടെയുമാണ് കാസർകോട്ടേക്കുള്ള വരവ്. ഡോ.പി.ആർ.അനുവാണ് ഭാര്യ. ആറു വയസ്സുകാരി തൻവിക മകളാണ്. കുടുംബവും ഉടനെ കാസർകോടേക്ക് മാറും.

ടോൾ പിരിവ് നിർത്തിച്ച ദൃ‍ഢനിശ്ചയം
ദേശീയപാത 544ലെ അടിപ്പാത നിർമാണ സ്ഥലങ്ങളിലെ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി ടോൾ കമ്പനിയെ പാലിയേക്കര ടോൾ പിരിവിൽനിന്ന് വിലക്കിയ നടപടി തൃശൂർ കലക്ടറായിരിക്കെ വാർത്തകളിൽ ഇടം നേടിയിരുന്നു. ദേശീയപാത അതോറിറ്റിക്കെതിരെ നടപടികൾ സ്വീകരിച്ച അദ്ദേഹം യാത്രക്കാരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് ഹൈക്കോടതിയിൽ സമഗ്ര റിപ്പോർട്ടും നൽകി.

ഇടുക്കിയെ ഏലം കർഷകനായ പാണ്ഡ്യന്റെയും അങ്കണവാടി ജീവനക്കാരി ഉഷാകുമാരിയുടെയും മകനായ അർജുൻ പാണ്ഡ്യൻ 2017 ബാച്ച് കേരള കേഡർ ഐഎസ് ഉദ്യോഗസ്ഥനാണ്. കോളജ് കഴിഞ്ഞ് 2 വർഷം ഐടി മേഖലയിൽ ജോലിചെയ്ത ശേഷമാണ് സിവിൽ സർവീസിന് പരിശ്രമിച്ചത്. കണ്ണൂർ അസിസ്റ്റന്റ് കലക്ടറായാണ് തുടക്കം. പിന്നീടു വിവിധ വകുപ്പുകളിലും ബോർഡുകളിലും പ്രവർത്തിച്ചു. ഒറ്റപ്പാലത്തും മാനന്തവാടിയിലും സബ് കലക്ടറായിരുന്നു. 2024 ജൂലൈയിൽ തൃശൂർ കലക്ടറായി. മികച്ച കലക്ടർക്കുള്ള സംസ്ഥാന വനിതാ–ശിശു വികസന വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും പുരസ്കാരങ്ങൾ നേടിയാണ് കാസർകോട്ടേക്കു സ്ഥലം മാറിയെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!