ചർച്ചകളിലൂടെ സമാധാനം ഉറപ്പാക്കണം; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ആശയവിനിമയം നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിലെ ആശങ്ക പങ്കുവയ്ക്കുന്നതിനായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണം. ഈ മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബന്ധതയും മോദി, ഇറാൻ പ്രസിഡന്റിന്റെ അറിയിച്ചു.
സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇരുനേതാക്കളും തമ്മിൽ സംസാരിക്കുന്നത്. ഈ മേഖലയിൽ നിലനിൽക്കുന്ന ഗൗരവമായ സാഹചര്യം ചർച്ച ചെയ്യുന്നതിനായി ഇറാനിയൻ പ്രസിഡന്റ് ഡോ.മസൂദ് പെസെഷ്കിയാനുമായി സംസാരിച്ചു. വർധിച്ചുവരുന്ന സംഘർഷങ്ങളെ തുടർന്ന് സാധാരണ ജനങ്ങൾക്ക് ജീവഹാനിയുണ്ടാകുന്നതും അടിസ്ഥാന സൗകര്യങ്ങളിൽ ഉൾപ്പെടെ ഉണ്ടാകുന്ന നാശനഷ്ടങ്ങളിലുമുള്ള അതൃപ്തി അറിയിച്ചതായും മോദി എക്സിൽ കുറിച്ചു.
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനൊപ്പം ഇന്ധനവും ഊർജവും ഉൾപ്പെടെയുള്ളവ തടസ്സമില്ലാതെ കൈമാറ്റം ചെയ്യപ്പെടുകയെന്നതിനുമാണ് ഇന്ത്യ പ്രധാനമായും മുൻഗണന നൽകുന്നത്. സമാധാനം ഉറപ്പാക്കുന്നതിനുള്ള ആവശ്യകത അറിയിച്ചതിനൊപ്പം ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തതായി നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായിരിക്കുന്ന ആഗോള ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് ഊർജ സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികൾ ഇന്ത്യ സ്വീകരിക്കുമെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഊർജ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ തന്റെ സർക്കാർ സമഗ്രമായ പ്രവർത്തിച്ചിട്ടുണ്ടെന്നും മോദി അറിയിച്ചു. എൻ.എക്സ്.ടി 2026 ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ അതിവേഗ വികസനത്തിന് വിവിധ ഊർജ്ജ സ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുന്നത് അത്യാവശ്യമാണ്, ഇതിനായി തങ്ങൾ രണ്ട് തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒന്നാമതായി, രാജ്യത്ത് ഊർജ്ജ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിച്ചു. രണ്ടാമതായി, ഊർജ്ജത്തിനായി വിദേശ സ്രോതസ്സുകളെ മാത്രം ആശ്രയിക്കേണ്ടതില്ലെന്ന് ഉറപ്പാക്കി. അതിനായി ഊർജ്ജ മേഖലയിൽ സ്വയം പര്യാപ്തതക്ക് ഊന്നൽ നൽകിയെന്നുമാണ് മോദി അറിയിച്ചത്.

