രാമനാട്ടുകരയിൽ മതിൽ തകർത്ത് വീട്ടിലേക്ക് ഇടിച്ചുകയറി ബസ്; അപകടം വിവാഹനിശ്ചയത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ

രാമനാട്ടുകര: നിയന്ത്രണംവിട്ട ബസ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി. ബസിൽ യാത്രക്കാർ ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. അപകടത്തിൽ ബസ് ഡ്രൈവർക്ക് നിസ്സാരപരിക്കേറ്റു.
തിങ്കളാഴ്ച രാവിലെ ഏഴുമണിക്ക് ഫാറൂഖ് കോളേജ്-വാഴക്കാട് റോഡിൽ അഴിഞ്ഞിലം ത്രൈലോക്യാനന്ദ സ്മാരകസമിതി ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. കാരാട്-മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന ബസ് ആദ്യത്തെ ട്രിപ്പ് എടുക്കാൻവേണ്ടി കാരാടിലേക്ക് വരുമ്പോഴാണ് കരുമകൻകാവിന് സമീപത്തെ ഇറക്കത്തിൽ നിയന്ത്രണംവിട്ട് റോഡരികിലെ അഴിഞ്ഞിലം മേത്തൽതൊടി പ്രദീപിന്റെ വീട്ടിലേക്ക് ഇടിച്ചുകയറിയത്. വീടിന്റെ മതിൽക്കെട്ട് തകർത്ത് ഏകദേശം എട്ടടിയോളം താഴെയുള്ള വീടിന്റെ ചുമരിലിടിച്ച് നിൽക്കുകയായിരുന്നു. ബസിൽ ഡ്രൈവർമാത്രമേ ഉണ്ടായിരുന്നുള്ളൂ.
അപകടത്തിൽ വീട് ഭാഗികമായി തകർന്നു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന വീട്ടുടമയുടെ മകൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. മതിലിന്റെ കല്ല് തകർന്ന് ഇവർ കടന്നിരുന്ന മുറിയിലേക്ക് തെറിച്ചിട്ടുണ്ട്. ഏപ്രിൽ അഞ്ചിന് വീട്ടുടമയുടെ മകളുടെ വിവാഹനിശ്ചയമാണ്. ആ ഒരുക്കത്തിനിടയിൽ വീട് തകർന്നത് കുടുംബത്തിന് വലിയ ആഘാതമായി.

