കേരളത്തിന് പ്രതീക്ഷ; ഐ.സി.എഫിൽ നിന്ന് അഞ്ച് അമൃത് ഭാരത് തീവണ്ടികൾകൂടി, ലക്ഷ്യം 200 എണ്ണം

ചെന്നൈ: ചെന്നൈ പെരമ്പൂരിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യിൽനിന്ന് കൂടുതൽ അമൃത് ഭാരത് തീവണ്ടികൾകൂടി പുറത്തിറങ്ങും. നിലവിൽ അഞ്ച് അമൃത് ഭാരത് തീവണ്ടികൾ നിർമിക്കാൻ റെയിൽവേ ബോർഡിൽനിന്ന് ഐ.സി.എഫിന് അനുമതി ലഭിച്ചു. ഐ.സി.എഫ്. പ്ലാന്റിൽനിന്ന് മൊത്തം 200 അമൃത് ഭാരത് തീവണ്ടികൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്തുടനീളമായി 30 റൂട്ടുകളിൽ 60 അമൃത് ഭാരത് തീവണ്ടികൾ സർവീസ് നടത്തുന്നുണ്ട്.
യാത്രക്കാരുടെ എണ്ണം കുതിച്ചുയരുന്ന ദക്ഷിണ റെയിൽവേക്ക് കീഴിലായിരിക്കും പുതിയ അഞ്ച് അമൃത് ഭാരത് തീവണ്ടികൾ സർവീസ് നടത്തുകയെന്നാണ് സൂചന. കേരളത്തിലേക്ക് ഉൾപ്പെടെ സർവീസുകൾ അനുവദിക്കുമെന്നും പ്രതീക്ഷയുണ്ട്.
വന്ദേഭാരത് വണ്ടികളുടെ നിർമാണത്തിനുപിന്നാലെയാണ് ഐ.സി.എഫിൽ അമൃത് ഭാരത് നിർമാണത്തിനും കൂടുതൽ ഓർഡർ ലഭിക്കുന്നത്. വന്ദേഭാരതിന് സമാനമായ വേഗവും സുരക്ഷയും മറ്റുസൗകര്യങ്ങളും ഉള്ളതാണ് അമൃത്‌ഭാരത്. പുഷ്‌പുൾ സാങ്കേതികവിദ്യയിലൂന്നിയാണ് ഇതിന്റെ നിർമാണം.

