ലോകകപ്പിൽ മെക്സിക്കൻ വേവ്: ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ തകർപ്പൻ ജയം; 2-0

മെക്സിക്കോ സിറ്റി: ആവേശം വാനോളമുയർന്ന ഉദ്ഘാടനച്ചടങ്ങുകൾക്കും നാടകീയ നിമിഷങ്ങൾക്കും ഒടുവിൽ, 23ാം ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ദക്ഷിണാഫ്രിക്കയെയാണ് പരാജയപ്പെടുത്തിയത്. യൂലിയൻ ക്വിനോനെസ്(9), റൗൾ ജിമെനസ്(67) എന്നിവരാണ് ഗോൾ സ്കോറർമാർ. ഗോളുകളേക്കാൾ കൂടുതൽ ചുവപ്പ് കാർഡുകൾ കണ്ട പോരാട്ടത്തിൽ മൂന്ന് കളിക്കാരാണ് പുറത്തുപോയത്. 16 വർഷങ്ങൾക്ക് മുൻപ്, 2010-ൽ ദക്ഷിണാഫ്രിക്കൻ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ 1-1 സമനിലയായിരുന്നു ഫലം. എന്നാൽ ഇത്തവണ സ്വന്തം തട്ടകത്തിൽ മെക്സിക്കോ ജയം സ്വന്തമാക്കുകയായിരുന്നു. ഉദ്ഘാടന മത്സരത്തിൽ റഫറി മൂന്ന് റെഡ് കാർഡുകൾ പുറത്തെടുക്കുന്നത് ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായാണ്.
കളിയുടെ തുടക്കം മുതൽ മെക്സിക്കോയുടെ ആധിപത്യമാണ് കളത്തിൽ കണ്ടത്. ഒൻപതാം മിനിറ്റിൽ തന്നെ അവർ ആദ്യ വെടിപൊട്ടിച്ചു. സൂപ്പർ താരം യൂലിയൻ ക്വിനോനെസ് ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തെ ഭേദിച്ച് ഗോൾകീപ്പറുടെ കാലുകൾക്കിടയിലൂടെ പന്ത് വലയിലെത്തിച്ചു (10). തൊട്ടുപിന്നാലെ ലീഡുയർത്താനായി മെക്സിക്കോ ശ്രമം നടത്തിയെങ്കിലും ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ തടഞ്ഞിട്ടു. മെക്സിക്കോ താരം റൗൾ ഹിമെനനയെ ഫൗൾ ചെയ്തതിന് 17ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കയുടെ ദടെബോഹോ മകോവനയ്ക്ക് റഫറി മഞ്ഞകാർഡ് നൽകി. ലോകകപ്പിലെ ആദ്യ യെല്ലോകാർഡായിരുന്നു ഇത്. മത്സരം ആദ്യ അരമണിക്കൂർ പിന്നിടുമ്പോൾ മെക്സിക്കോ ആറ് തവണയാണ് ലക്ഷ്യത്തിലേക്ക് പന്തുതിർത്തത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ പന്തുമായി മുന്നേറിയ ബ്രയാൻ ഗുട്ടറസിനെ ദക്ഷിണാഫ്രിക്കൻ താരം സ്ഫെഫോലോ സിതോൾ ഫൗൾ ചെയ്തു വീഴ്ത്തി. ഗുരുതരമായ ഫൗളിന് റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകിയതോടെ ആഫ്രിക്കൻ സംഘം പത്തുപേരായി ചുരുങ്ങി. ഇതോടെ രണ്ടാം പകുതിയിൽ മെക്സിക്കോ കൂടുതൽ ആക്രമിച്ചു കളിച്ചു. 75-ാം മിനിറ്റിൽ ലഭിച്ച അവസരം കൃത്യമായി വിനിയോഗിച്ച് റൗൾ ജിമെനെസ് ഹെഡ്ഡറിലൂടെ മെക്സിക്കോയുടെ രണ്ടാം ഗോൾ നേടി (2-0). റോബെർട്ടോ അൽവാർഡോ വലതുഭാഗത്തുനിന്ന് അളന്നുമുറിച്ചുുനൽകിയ ക്രോസിൽ തലവെച്ചാണ് റൗൾ ഹിമിനെ ലക്ഷ്യംകണ്ടത്. 84ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കയുടെ ടെംബ സ്വാനു ചുവപ്പുകാർഡ് ലഭിച്ചതോടെ ദക്ഷിണാഫ്രിക്ക ഒൻപത് പേരായി ചുരുങ്ങി. അവസാന മിനിറ്റുകളിൽ ദക്ഷിണാഫ്രിക്കയുടെ ഖുലിസോ മുദാവുവിനെ വീഴ്ത്തിയതിന് മെക്സിക്കോ ക്യാപ്റ്റൻ സെസാർ മോണ്ടസും ചുവപ്പ് കാർഡ് വാങ്ങിയതോടെ ഉദ്ഘാടന മത്സരത്തിലെ ആകെ റെഡ് കാർഡുകളുടെ എണ്ണം മൂന്നായി. ലോകകപ്പ് ചരിത്രത്തിൽ ഒരു ഉദ്ഘാടന മത്സരത്തിൽ മൂന്ന് ചുവപ്പ് കാർഡുകൾ പിറക്കുന്നത് ഇതാദ്യമായാണ്. എങ്കിലും പത്തുപേരുമായി കളി അവസാനിപ്പിച്ച മെക്സിക്കോ രണ്ടു ഗോളിന്റെ ആധികാരിക വിജയത്തോടെ ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മൂന്ന് പോയിന്റുകൾ സ്വന്തമാക്കി. വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾ
മത്സരത്തിന് മുന്നോടിയായി ആസ്ടെക്ക സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങുകൾ കാണികളെ വിസ്മയിപ്പിച്ചു. മെക്സിക്കോയുടെ പരമ്പരാഗത ആസ്ടെക് സംസ്കാരവും ആധുനിക സംഗീതവും കോർത്തിണക്കിയ ദൃശ്യവിരുന്നാണ് ഒരുക്കിയത്. ലോകകപ്പ് വേദികളിലെ സ്ഥിരം സാന്നിധ്യമായ കൊളംബിയൻ പോപ്പ് ഗായിക ഷക്കീറയും നൈജീരിയൻ താരം ബർണ ബോയും ചേർന്ന് ആലപിച്ച ഔദ്യോഗിക ഗാനം ‘ഡായ് ഡായ്’ സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. പ്രശസ്ത മെക്സിക്കൻ ഗായിക ലീല ഡൗൺസ് സ്പാനിഷിലും ഇംഗ്ലീഷിലുമായി ലോകത്തെ വേദിയിലേക്ക് സ്വാഗതം ചെയ്തു. കൂടാതെ ടൈല, ജെ ബാൽവിൻ തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളും ചടങ്ങിൽ അണിനിരന്നു. പച്ചയും മഞ്ഞയും ജേഴ്സികളണിഞ്ഞ പതിനായിരക്കണക്കിന് ആരാധകരാണ് ഉദ്ഘാടന മത്സരം വീക്ഷിക്കാനായി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.

