പി എം ശ്രീ വിവാദം: മുഖ്യമന്ത്രി വി ഡി സതീശനെ വെല്ലുവിളിച്ച് വി ശിവൻകുട്ടി

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശനും മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തമ്മിൽ വാക്പോര് രൂക്ഷം. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ എൽഡിഎഫ് സർക്കാർ യാതൊരുവിധ തുടർനടപടികളും സ്വീകരിച്ചിട്ടില്ലെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന സമഗ്ര ശിക്ഷാ കേരളം ഫണ്ട് കൈപ്പറ്റുന്നതിനുള്ള ഭരണപരമായ നടപടികൾ മാത്രമാണ് മുൻ സർക്കാർ ചെയ്തത്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളുടെ പട്ടിക കേന്ദ്രത്തിന് കൈമാറണമായിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ അങ്ങനെയൊരു പട്ടിക നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ പി എം ശ്രീ ഫണ്ട് മുൻ സർക്കാർ കൈപ്പറ്റിയെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിൽ അത് തീർത്തും തെറ്റായ വിവരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ തുടക്കത്തിൽ തന്നെ പി എം ശ്രീയുടേയോ ദേശീയ വിദ്യാഭ്യാസ നയത്തിന്റേയോ ഭാഗമാകാൻ കേരളത്തിന് താല്പര്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രിസഭ ചേർന്ന് ഈ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും മരവിപ്പിക്കാൻ തീരുമാനിക്കുകയും, അത് ഔദ്യോഗികമായി കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകൾ നിലവിലുണ്ടെന്നും ശിവൻകുട്ടി ഓർമ്മിപ്പിച്ചു.
“പി എം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല. ഈ വിഷയത്തിൽ യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്ത കാര്യങ്ങൾ പറയുന്ന മുഖ്യമന്ത്രി വി ഡി സതീശനെ ഞാൻ വെല്ലുവിളിക്കുകയാണ്.” വി ശിവൻകുട്ടി പറഞ്ഞു.
മന്ത്രിസഭാ ഉപസമിതിയെ സ്വാഗതം ചെയ്യുന്നു
നിലവിലെ യുഡിഎഫ് സർക്കാർ പി എം ശ്രീ പദ്ധതിയെക്കുറിച്ച് പഠിക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച നടപടിയിൽ തെറ്റില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. ഉപസമിതി വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും, എന്നാൽ മുൻ സർക്കാരിന്റെ മേൽ കുറ്റം ചുമത്തി യഥാർത്ഥ വസ്തുതകൾ മറച്ചുവെക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര നയങ്ങൾ അതേപടി നടപ്പാക്കാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതിനെ മറയ്ക്കാനാണ് മുൻ സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

