അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; റിപ്പോർട്ട് തേടി പ്രധാനമന്ത്രി; അന്വേഷണ റിപ്പോർട്ട് കൈമാറി യുപി സർക്കാർ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ റിപ്പോർട്ട് തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുപി സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കൈമാറി. അന്വേഷണവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ടാണ് സമർപ്പിച്ചത്.
അതിനിടെ അയോധ്യ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് നൽകി. ദൈനംദിന ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റ് ഏറ്റെടുത്തു. ശശാങ്ക് ത്രിപാഠിക്ക് ആണ് ചുമതല. കാണിക്ക എണ്ണുന്നതിലും മാറ്റം വരുത്തി. മേശയിൽ വച്ച് പണം എണ്ണരുത്. തറയിൽ പരവതാനി വിരിച്ച് അതിൽ പണം എണ്ണണം. ഭണ്ഡാരത്തിൽ നിന്ന് പണം മാറ്റുമ്പോഴും എണ്ണുമ്പോഴും വീഡിയോ നിർബന്ധമായും ചിത്രീകരിക്കണം.
അതേസമയം പണം എണ്ണി തിട്ടപ്പെടുത്തുന്ന 40 ജീവനക്കാരെ ട്രസ്റ്റ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തി. പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ ജീവനക്കാർക്കെതിരെയാണ് ഈ അടിയന്തര നടപടി സ്വീകരിച്ചത്. ഇതിനൊപ്പം തന്നെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പണം എണ്ണുന്ന മുറിയിലെ സി സി ടി വി ക്യാമറകളുടെ എണ്ണവും വർദ്ധിപ്പിച്ചു. ഇതിനിടെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിലവിലെ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് രാമജന്മഭൂമി പ്രക്ഷോഭ കാലത്തെ കർസേവകരുടെ സംഘടനയായ ധർമ്മസേന പ്രധാനമന്ത്രിക്ക് കത്തയച്ചു.

