വാഹനാപകടം; രണ്ടുദിവസത്തിനിടെ വിവിധയിടങ്ങളിലുണ്ടായ അപകടത്തിൽ ജില്ലയിൽ പൊലിഞ്ഞത് അഞ്ചുജീവൻ

കാഞ്ഞങ്ങാട്: നാടിനെ കണ്ണീരാഴ്ത്തി വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടുദിവസത്തിനിടെ ജില്ലയിൽ അഞ്ചുമരണം. ഇരിയയിൽ സ്വകാര്യബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഉൾപ്പടെ വ്യത്യസ്ത വാഹനാപകടങ്ങളിലാണ് അഞ്ച് ജീവനുകൾ പൊലിഞ്ഞത്. ഉദുമ പള്ളത്ത് ചൊവ്വാഴ്ച രാവിലെ ഉണ്ടായ ബൈക്കപകടത്തിൽ ഉദുമ സ്വദേശിയായ കെട്ടിടകരാറുകാരൻ മരിച്ചു.
ഉദുമ കണ്ണികുളങ്ങരയിലെ കുഞ്ഞിരാമനാണ് മരിച്ചത്. കുമ്പളക്കടുത്ത് ഷിറിയയിൽ തിങ്കളാഴ്ച വൈകീട്ടോടെയുണ്ടായ ബൈക്കപകടത്തിൽ ഉദുമ സ്വദേശികളായ രണ്ടുപേരാണ് മരിച്ചത്. ഉദുമ പള്ളം ദൊഡിയിലെ അമീൻ, അപ്പു എന്ന പ്രജീഷ് എന്നിവരാണ് മരിച്ചത്. ഷിറിയ ആറുവരി പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. പ്രജീഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മംഗലാപുരം ആശുപത്രിയിലെത്തിച്ച അമീൻ രാത്രിയോടെ ആശുപത്രിയിൽ മരിച്ചു. നായൻമാർമൂലയിൽ സ്‌കൂട്ടറിൽ മീൻലോറി ഇടിച്ചാണ് മൂന്നാമത്തെ അപകടം. ആലമ്പാടി സ്വദേശി റഫീഖാണ് മരിച്ചത്.
ഇരിയയിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിയ മണ്ടേങ്ങാനത്തെ ഫാറൂഖാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്‌ച രാവിലെ ഇരിയ പള്ളിക്ക് മുൻവശത്തായിരുന്നു അപകടം. കാഞ്ഞങ്ങാട്ടേക്ക് വരുകയായിരുന്ന ഫാറൂഖ് സഞ്ചരിച്ച സ്കൂട്ടറും ബസും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫാറൂഖ് തിങ്കളാഴ്‌ച രാത്രിയാണ് മരിച്ചത്. ഇരിയയിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഫാറൂഖ് ജോലിക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

