KSDLIVENEWS

Real news for everyone

ട്രംപിന്റെ ടീമിൽ വിള്ളൽ? സമാധാനത്തിന് മുൻഗണന നൽകി വാൻസ്; സൈനിക നീക്കത്തെ പിന്തുണച്ച് റൂബിയോ

SHARE THIS ON

വാഷിങ്ടൺ: ഇസ്രയേൽ-ഇറാൻ വിഷയങ്ങളിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ ഭിന്നാഭിപ്രായത്തിലെന്ന് വിവരം. സമാധാന കരാറിനെച്ചൊല്ലി, പ്രത്യേകിച്ച് ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രയേലിന്റെ സൈനിക നടപടികളെച്ചൊല്ലിയാണ് വാൻസും റൂബിയോയും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നത്. ഇറാനുമായുള്ള പ്രാഥമിക കരാറിനെ ‘ചരിത്രപരം’ എന്ന് വിശേഷിപ്പിച്ച ട്രംപ് ഭരണകൂടം, പശ്ചിമേഷ്യൻ സംഘർഷത്തിൽ തങ്ങൾ ഒറ്റക്കെട്ടാണെന്ന ചിത്രം നൽകാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.

എന്നാൽ, ലെബനനിലെ ഇസ്രയേൽ സൈനിക നടപടികളെയും ഇറാനുമായുള്ള സമാധാന ചർച്ചകളെയും സംബന്ധിച്ച് ഇരുവരും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നത് ട്രംപ് ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര ഭിന്നതകളിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വാൻസ് കൂടുതൽ സമാധാനപരമായ സമീപനത്തിനും ഇറാനുമായുള്ള സഹകരണത്തിനും മുൻഗണന നൽകുമ്പോൾ, റൂബിയോ ഇസ്രയേലിന്റെ സൈനിക നീക്കങ്ങളെ ശക്തമായി പിന്തുണയ്ക്കുന്ന തീവ്ര നിലപാടാണ് സ്വീകരിക്കുന്നത്.

അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന വാർത്തകൾ വൈറ്റ് ഹൗസ് നിഷേധിക്കുന്നുണ്ടെങ്കിലും വരാനിരിക്കുന്ന 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാവി നയരൂപീകരണത്തെ ഈ തർക്കങ്ങൾ ബാധിച്ചേക്കാം എന്നാണ് വിവരം. അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ സഖ്യകക്ഷികളെ സമാശ്വസിപ്പിക്കാൻ ഇരുവരും ശ്രമിക്കുന്നുണ്ടെങ്കിലും, വിദേശനയങ്ങളിൽ പാർട്ടിയിലെ രണ്ട് വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ഇവിടെ പ്രകടമാകുന്നത്.

അന്തിമമായി, ട്രംപിന്റെ നേതൃത്വത്തിന് കീഴിൽ ഒരുമിച്ച് നിൽക്കുമ്പോഴും വിദേശകാര്യങ്ങളിൽ ഇവർക്കിടയിലുള്ള അടിസ്ഥാനപരമായ മാറ്റങ്ങൾ പ്രാധാന്യമർഹിക്കുന്ന വിഷയമാണ്. വൈറ്റ് ഹൗസിൽ സംസാരിക്കവേ, യുഎസ്-ഇറാൻ പ്രാഥമിക കരാറിനെ വിമർശിക്കുന്ന ഇസ്രയേൽ അനുകൂലികളെ വാൻസ് രൂക്ഷമായി വിമർശിച്ചു. ബെയ്റൂത്തിലെ സാധാരണക്കാരുടെ ജനവാസകേന്ദ്രങ്ങൾക്കുനേരെ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണം മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള യുഎസിന്റെ ശ്രമങ്ങൾക്ക് തുരങ്കംവെക്കുന്നെന്നും അദ്ദേഹം വാദിച്ചു.

അതേസമയം, പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചശേഷം ഗൾഫ് രാജ്യങ്ങളിൽ തന്റെ ആദ്യ സന്ദർശനം നടത്തിയ മാർക്കോ റൂബിയോ, ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രയേലിന്റെ സൈനിക നടപടിയെ പിന്തുണക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. വാൻസിന്റെ വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞുമാറിയ അദ്ദേഹം, പകരം ചൂണ്ടിക്കാണിച്ചത് ഇസ്രയേൽ ചെക്ക് പോസ്റ്റിന് നേരെ ഹിസ്ബുള്ള നടത്തിയ ആക്രമണത്തെയാണ്.

ഇറാൻ വിഷയത്തിൽ തന്റെ സർക്കാരിനുള്ളിലെ ഐക്യത്തെക്കുറിച്ച് ട്രംപ് ഭരണകൂടം ഊന്നിപ്പറയുമ്പോഴും, ഈ വ്യത്യസ്ത സ്വരങ്ങൾ വൈറ്റ് ഹൗസിനും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാവിയിലേക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വാൻസും റൂബിയോയും 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകാൻ സാധ്യതയുള്ളവരായി കണക്കാക്കപ്പെടുന്നവരാണ്.

ഇറാനുമായുള്ള യുദ്ധത്തിൽ യുഎസിന്റെ നിലപാട് അറിയിക്കാൻ വാൻസിനെയും റൂബിയോയെയുമാണ് ട്രംപ് സർക്കാർ വിദേശത്തേക്ക് അയച്ചിരുന്നത്. വാൻസ് സ്വിറ്റ്സർലൻഡിൽ ഇറാനിയൻ പ്രതിനിധികളുമായി ചർച്ച നടത്തിയപ്പോൾ, റൂബിയോ സഖ്യകക്ഷികളായ യുഎഇ, ബഹ്റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് സന്ദർശിച്ചത്. ഇറാൻ വിഷയത്തിലുള്ള ഇവരുടെ കാഴ്ചപ്പാടുകൾ തികച്ചും വ്യത്യസ്തമായിരുന്നു.

അമേരിക്കയും ഇറാനും തമ്മിൽ സഹകരണാടിസ്ഥാനത്തിലുള്ള പുതിയ ബന്ധം വേണമെന്നാണ് വാൻസ് നിരന്തരം വാദിക്കുന്നത്. യുഎസുമായി ആശയവിനിമയം നടത്തുന്നതിനായി ഒരു ഇറാനിയൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ യുഎസ് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാൽ, റൂബിയോ ഇറാൻ വിഷയത്തിൽ കർക്കശമായ നിലപാടാണ് സ്വീകരിച്ചത്.

ഇറാനുമായുള്ള ഏതൊരു കരാറും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത ഒന്നായിരിക്കണം എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘നമുക്ക് ഒരു കരാർ വേണം, എന്നാൽ, എന്ത് വിലകൊടുത്തും ഒരു കരാർ ഉണ്ടാക്കുക എന്ന നിലപാട് നമുക്കില്ല.’ എന്നാണ് അദ്ദേഹം സഖ്യകക്ഷികൾക്ക് നൽകിയ ഉറപ്പ്.

അതേസമയം, ഇരുവർക്കുമിടയിൽ യാതൊരു ഭിന്നതയുമില്ലെന്ന് വൈറ്റ് ഹൗസ് ആവർത്തിച്ച് വ്യക്തമാക്കി. ‘ഇവിടെ ഒരു പക്ഷമേയുള്ളൂ, അത് പ്രസിഡന്റ് ട്രംപിന്റെ പക്ഷമാണ്. ഇറാൻ ഒരിക്കലും അണവായുധം കൈവശപ്പെടുത്തില്ലെന്ന് ഉറപ്പാക്കാനുള്ള പ്രസിഡന്റിന്റെ ശ്രമങ്ങൾക്ക് പിന്നിൽ ഭരണകൂടം മുഴുവനായുമുണ്ട്.’ വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് വഴിയൊരുക്കിക്കൊണ്ട് യുഎസും ഇറാനും അടുത്തിടെ 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!