ലോകകപ്പ് മത്സരത്തിനിടെ വൈദ്യുതി മുടങ്ങിയതിന് KSEB ഓഫീസിൽ അതിക്രമം; അഞ്ച് പേർ അറസ്റ്റിൽ

തൃശൂർ അന്നമനടയിൽ കെ എസ് ഇ ബി ഓഫീസിൽ അതിക്രമം നടത്തി ജീവനക്കാരനെ മർദ്ദിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. വെണ്ണൂർ സ്വദേശികളായ മണി, അഭിജിത്ത്, അരുൺ, കമലേഷ്, ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്. ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് മുൻപ് വൈദ്യുതി മുടങ്ങിയതിലുള്ള വൈരാഗ്യത്തിലായിരുന്നു മർദ്ദനം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. അന്നമനട കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക് അതിക്രമിച്ചു കയറി വടികൊണ്ട് ക്യാബിൻ അടിച്ചു തകർക്കുകയായിരുന്നു. കെഎസ്ഇബി ജീവനക്കാരനായ നിധിന് പരുക്കേറ്റിരുന്നു.
ആവേശകരമായ സെമി ഫൈനൽ മത്സരത്തിനിടെ പെട്ടെന്ന് കറന്റ് പോവുകയായിരുന്നു. ഇതോടെ യുവാക്കൾ കെഎസ്ഇബി ഓഫീസിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്നാണ് യുവാക്കൾ ഓഫീസിലേക്ക് എത്തി അതിക്രമം നടത്തിയത്. ഓഫീസിലെ ഫർണിച്ചറുകളും കമ്പ്യൂട്ടറും അടക്കമുള്ള ഔദ്യോഗിക സാമഗ്രികൾ അടിച്ചുതകർക്കുകയും ചെയ്തു.
കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്. പ്രതിസന്ധി എപ്പോൾ പരിഹരിക്കാൻ കഴിയുമെന്ന് പറയാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി നിയന്ത്രണം ഇനിയും തുടർന്നേക്കും. വൈദ്യുതിനിയന്ത്രണം അടിയന്തര സാഹചര്യമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി ഉപഭോഗം കൂടിയതും ഡാമുകളിൽ വെള്ളം കുറഞ്ഞതും തിരിച്ചടിയായി.

