മോദി ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും യുവജനവിരുദ്ധനായ പ്രധാനമന്ത്രി: കുറ്റവാളികൾ വിലസുന്നു; രാഹുൽ ഗാന്ധി

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പാർലമെന്റ് മാർച്ച് നടത്തിയവർക്കെതിരെ പോലീസ് ലാത്തിചാർജ് നടത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദിയെ ‘ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും യുവജനവിരുദ്ധനായ പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ച രാഹുൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാൻ മോദി ശ്രമിക്കുന്നുവെന്നും ആരോപിച്ചു.
‘ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും യുവജനവിരുദ്ധനായ പ്രധാനമന്ത്രിയാണ് മോദി. പരാജയമായ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടാൻപോലും കഴിയാത്തത്ര യുവജനവിരുദ്ധനാണദ്ദേഹം’, രാഹുൽ പറഞ്ഞു. എക്സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
152 പേപ്പർ ചോർച്ചകളിലൂടെ 7.5 കോടി വിദ്യാർത്ഥികൾ ഇരകളായെന്നും രാഹുൽ ആരോപിച്ചു. കുറ്റവാളികളെ ആരെയും ശിക്ഷിച്ചില്ല. ശിക്ഷിക്കപ്പെട്ടത് കഠിനാധ്വാനംചെയ്യുന്ന യുവജനങ്ങളാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.’ഇതൊക്കെ ചോദ്യംചെയ്തപ്പോൾ, കുട്ടികൾക്ക് ലഭിച്ചത് ലാത്തിച്ചാർജും ജയിൽ വാസവും. പേപ്പർ ചോർത്തിയ കുറ്റവാളികൾ സ്വതന്ത്രരായി വിലസുന്നു. വിഷയങ്ങൾ ഉയർത്തുന്ന വിദ്യാർത്ഥികൾ ക്രൂരമായി അക്രമിക്കപ്പെടുന്നു. ഈ സർക്കാർ യുവജനങ്ങളെ പരാജയപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്, അവരെ വേട്ടയാടുകയുമാണ്’, രാഹുൽ എക്സിൽ കുറിച്ചു

