ഡിസംബറിൽ കല്യാണം നിശ്ചയിച്ചിരുന്ന പൂച്ചക്കാട്ടെ പ്രതിശ്രുത വധു ജീവനൊടുക്കിയ സംഭവം; ഞെട്ടൽ മാറും മുമ്പ് പ്രതിശ്രുത വരനും മരിച്ചു

കാസർകോട്: പ്രതിശ്രുത വധു ജീവനൊടുക്കിയതിനു പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കി. കാസർകോട് പൂച്ചക്കാട് കിഴക്കേകരയിലെ പി. അനുശ്രീയാണ് (25) താമസസ്ഥലത്ത് ജീവനൊടുക്കിയത്. വിഡിയോ കോൾ വിളിച്ചശേഷമായിരുന്നു ആത്മഹത്യ. ഇതിനു പിന്നാലെയാണ്, പ്രതിശ്രുത വരനായ കണ്ണൂർ ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി അമൽ (27) ആത്മഹത്യ ചെയ്തത്. രണ്ടു പേരും ബാങ്ക് ജീവനക്കാരായിരുന്നു. ഡിസംബർ 26നായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്.
ഗ്യാസ് ഏജൻസി ഉടമ തയ്യിൽ വീട്ടിൽ കെ.ചന്ദ്രന്റെയും റീനയുടെയും മകളായ അനുശ്രീ മൈസൂരിലെ എസ്ബിഐ ഹുൻസൂർ ശാഖയിലെ ജീവനക്കാരിയായിരുന്നു. മരണകാരണം അറിവായിട്ടില്ല. സഹോദരി: പി.ശ്രീലക്ഷ്മി. അനുശ്രീയുടെ മൃതദേഹം ഹുൻസൂരിൽനിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം വൈകിട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. എറണാകുളത്തെ ഹോട്ടൽ മുറിയിലാണ് അമൽ ആത്മഹത്യ ചെയ്തത്. അമലിന്റെ ബന്ധുക്കൾ കൊച്ചിയിലേക്ക് തിരിച്ചു.

