അൽ അഖ്സയിൽ പള്ളി കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി: ജൂതക്ഷേത്രം നിർമിക്കാൻ ആഹ്വാനം

ജെറുസലേം: അൽ അഖ്സ പള്ളി കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി പ്രാർഥനകൾ നടത്തി ഇസ്രായേൽ തീവ്രവലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. ഇസ്രായേൽ സൈന്യത്തിന്റെയും ജൂത കുടിയേറ്റക്കാരുടെയും അകമ്പടിയോടെ എത്തിയ മന്ത്രി, ഇവിടെ ഒരു ജൂതക്ഷേത്രം നിർമിക്കണമെന്നും ആഹ്വാനം ചെയ്തു.
1967-ലെ തൽസ്ഥിതി കരാർ ലംഘിച്ചാണ് ബെൻ ഗ്വിർ പള്ളിയുടെ കിഴക്കൻ മുറ്റത്ത് തൽമുദിക് പ്രാർഥനകൾ നടത്തിയത്. നിലവിലെ ധാരണപ്രകാരം മുസ്ലിംകളല്ലാത്തവർക്ക് ഇവിടെ പ്രവേശിക്കാമെങ്കിലും പ്രാർഥിക്കാൻ അനുവാദമില്ല. “പടിയായി ഇവിടെയൊരു ക്ഷേത്രം ഉയർന്നുവരണം,” എന്ന് പ്രാർഥനയ്ക്കിടെ ബെൻ ഗ്വിർ പറഞ്ഞു. ഫലസ്തീനികളുടെ വംശീയ ഉന്മൂലനത്തിനായി നിരന്തരം വാദിക്കുന്ന ബെൻ ഗ്വിർ 2022ൽ പദവിയിലെത്തിയ ശേഷം മുമ്പും പലതവണ അൽ അഖ്സയിൽ സമാനമായ പ്രകോപനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
സംഭവത്തെ ശക്തമായി അപലപിച്ച ജെറുസലേം ഗവർണറേറ്റ്, ഇത് പള്ളിയുടെ ചരിത്രപരവും നിയമപരവുമായ പദവിയെ തകർക്കാനും ഇസ്ലാമിക സ്വത്വം മാറ്റിമറിച്ച് പുതിയ യാഥാർഥ്യങ്ങൾ അടിച്ചേൽപ്പിക്കാനുമുള്ള അപകടകരമായ നീക്കമാണെന്ന് വ്യക്തമാക്കി. 2003 മുതൽ വെള്ളി, ശനി ദിവസങ്ങളിലൊഴികെ ജൂത കുടിയേറ്റക്കാർക്ക് അൽ അഖ്സയിലേക്ക് പ്രവേശിക്കാൻ ഇസ്രായേൽ പൊലീസ് അനുമതി നൽകുന്നുണ്ട്.
അതേസമയം, ഫലസ്തീനി വിശ്വാസികൾക്ക് ഇസ്രായേൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. ഈ വർഷത്തെ ഈദുൽ ഫിത്വർ പ്രാർഥനകൾ പൂർണമായി തടഞ്ഞ സൈന്യം, റമദാനിലെ ആദ്യ വെള്ളിയാഴ്ച പ്രാർഥനയ്ക്ക് 33 ലക്ഷത്തോളം ജനസംഖ്യയുള്ള വെസ്റ്റ് ബാങ്കിൽനിന്ന് വെറും പതിനായിരം പേർക്ക് മാത്രമാണ് പ്രവേശനം നൽകിയത്.

