KSDLIVENEWS

Real news for everyone

നേപ്പാൾ പ്രളയം: 9 ദിവസങ്ങൾക്കുശേഷം തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം, രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി

SHARE THIS ON

കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുലച്ച മിന്നൽ പ്രളയത്തിൽ ത്രിശൂലി 3എ വൈദ്യുത നിലയത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ കാര്യത്തിൽ ദിവസങ്ങൾനീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷം പുത്തൻ പ്രതീക്ഷ. ഒമ്പത് ദിവസത്തിന് ശേഷം രണ്ടുപേരെ രക്ഷാപ്രവർത്തകർ ജീവനോടെ രക്ഷപ്പെടുത്തി. തുരങ്കത്തിൽനിന്ന് ശബ്ദംകേട്ടത്തിന് പിന്നാലെയാണ് രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായത്. ടണലിൽ ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന വിവരം രക്ഷാപ്രവർത്തകർക്ക് ലഭിച്ചിട്ടുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളിൽ നിന്നായി ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ട്; ഇതിൽ 500-ഓളം പേർ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് കരുതുന്നത്. തുരങ്കത്തിനുള്ളിൽ നിന്ന് ശബ്ദങ്ങൾ കേൾക്കാനും അവിടെ കുടുങ്ങിക്കിടക്കുന്നതെന്ന് കരുതപ്പെടുന്നവരുമായി ആശയവിനിമയം സ്ഥാപിക്കാനും രക്ഷാപ്രവർത്തകർക്ക് സാധിച്ചതാണ് ത്രിശൂലിയിലെ രക്ഷാദൗത്യത്തിലെ നിർണായകമായ വഴിത്തിരിവായത്.

മറ്റുള്ളവരിലേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങൾ നേപ്പാൾ സൈന്യവും പോലീസും ഊർജിതമാക്കിയിട്ടുണ്ട്. ‘പരിഭ്രമിക്കേണ്ട, നിങ്ങളെ രക്ഷിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്’ എന്ന് രക്ഷാപ്രവർത്തകർ വിളിച്ചുപറഞ്ഞപ്പോൾ, ‘ശരി’ എന്ന മറുപടി ഉള്ളിൽ നിന്ന് ലഭിച്ചു. തുടർന്നുള്ള നീക്കങ്ങളിലാണ് ഒരാളെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്. പിന്നാലെ മറ്റൊരാളെ കൂടി രക്ഷപ്പെടുത്തിയതായി നേപ്പാൾ സർക്കാർ അറിയിച്ചു.

കൂടുതൽ പേർ തുരങ്കത്തിലുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാളിലെ നഗരങ്ങളെയും താഴ്വരകളെയും തകർത്ത മിന്നിൽ പ്രളയത്തിൽ 1259 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. അയ്യായിരത്തിലധികം ആളുകൾ ഇപ്പോഴും കാണാമറയത്താണ്. ചൈനീസ് അതിർത്തിയുടെ ടിബറ്റ് ഭാഗത്ത് 21 പേർ കൊല്ലപ്പെടുകയും 541 പേരെ കാണാതാവുകയും ചെയ്തതായി ചൈനയും അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!