ഇനി ഇടുങ്ങിയ മുറികളില്‍ വീര്‍പ്പുമുട്ടേണ്ട; തൊഴിലാളികള്‍ക്കായി ദുബൈയുടെ നിര്‍ണായക പ്രഖ്യാപനം

ദുബൈ: ദുബൈയില്‍ തൊഴിലാളികളുടെ താമസകേന്ദ്രങ്ങളില്‍ ഉറപ്പാക്കേണ്ട കുറഞ്ഞ സൗകര്യങ്ങള്‍ സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി.
പുതിയ നിർദേശപ്രകാരം ഒരു തൊഴിലാളിക്ക് ഉറങ്ങാൻ കുറഞ്ഞത് 3.7 ചതുരശ്രമീറ്റർ സ്ഥലം നിർബന്ധമായും നല്‍കണം. ഇതിനുപുറമെ, ഓരോരുത്തർക്കും 8.9 മുതല്‍ 10.3 ചതുരശ്ര മീറ്റർ വരെ ഫ്ലോർ ഏരിയയും 0.75 മുതല്‍ 1.5 ചതുരശ്ര മീറ്റർ വരെ ഔട്ടർ സ്പേസും താമസസ്ഥലത്ത് ഉണ്ടായിരിക്കണം. തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി ആവിഷ്‌കരിച്ച ‘ദുബൈ ക്വാളിറ്റി ലൈഫ് സ്ട്രാറ്റജി’യുടെ ഭാഗമായാണ് നഗരസഭ ഈ പുതിയ നിർദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി നഗരത്തിലെ 1,417 ലേബർ കേന്ദ്രങ്ങളില്‍ മുനിസിപ്പാലിറ്റി സമഗ്ര പരിശോധന നടത്തി. ഇതില്‍ മികച്ച സൗകര്യങ്ങളുള്ള 19 കേന്ദ്രങ്ങളെ മാതൃകാ അക്കോമഡേഷനുകളായി തെരഞ്ഞെടുത്തു. ഇതില്‍ മൂന്ന് കേന്ദ്രങ്ങള്‍ക്ക് പ്ലാറ്റിനം അംഗീകാരവും, ഒമ്പതെണ്ണത്തിന് ഗോള്‍ഡും, ഏഴ് കേന്ദ്രങ്ങള്‍ക്ക് സില്‍വർ അംഗീകാരവും നല്‍കി ആദരിച്ചു. തൊഴിലാളികള്‍ക്ക് അപകടമില്ലാതെ താമസസ്ഥലങ്ങളില്‍ വന്നുപോകാൻ നടപ്പാലങ്ങളും പാർക്കിങ് സൗകര്യങ്ങളും നിർബന്ധമായും ഒരുക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം താമസസ്ഥലങ്ങള്‍ക്ക് സമീപം ഷോപ്പിങ് കേന്ദ്രങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, കായിക സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കണമെന്നും നിർദേശങ്ങളിലുണ്ട്.

