സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം;
അന്വേഷണത്തിന് സാധ്യതയില്ലെന്ന് പോലീസിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്ന സംഭവത്തിൽ അന്വേഷണത്തിന് സാധ്യതയില്ലെന്ന് പോലീസിന്റെ വിലയിരുത്തൽ. നിയമലംഘനം നടന്നിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണത്തിന് സാധ്യതയുണ്ടോയെന്ന് നിയമോപദേശം തേടും. ശബ്ദരേഖ വ്യാജമല്ലാത്തതിനാൽ കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്നാണ് പോലീസിന്റെ നിലപാട്. സ്വപ്നയുടെ ശബ്ദരേഖ എങ്ങനെയാണ് വെബ്പോർട്ടലിന് ലഭിച്ചത്, ഇത് റെക്കോഡ് ചെയ്ത വ്യക്തി, തീയതി, സ്ഥലം ഇക്കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ജയിൽ ഡിജിപി ഋഷിരാജ് സിങ്, പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണത്തിന് സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് പോലീസ്. ശബ്ദരേഖ വ്യാജമല്ലെന്നും ഇതിലെ പരാമർശങ്ങൾ കുറ്റകൃത്യ സ്വഭാവമുള്ളതല്ലെന്നും അതിനാൽ തന്നെ ഇക്കാര്യത്തിൽ നിയമലംഘനമില്ല എന്ന വിലയിരുത്തലിലാണ് പോലീസ്. കുറ്റകൃത്യം എന്ന നിലയിൽ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ പരിമിതികളുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ വിശദമായ നിയമോപദേശം തേടും. അതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലേക്ക് പോലീസ് പോകുക.

