കാസർഗോഡ് ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ വിമതർ സ്ഥാനാർത്ഥികൾ കൂടുതൽ

പടന്ന പഞ്ചായത്തിലെ രണ്ടാം വാർഡിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യു.ഡി.എഫ്. ഘടകകക്ഷികളായ മുസ്ലിം ലീഗും കോൺഗ്രസും വെവ്വേറെ പത്രികകൾ നൽകി. മുസ്ലിം ലീഗ് 10 വാർഡുകളിലാണ് പത്രിക നൽകിയത്. കോൺഗ്രസ് ഒൻപത് വാർഡുകളിലാണ് പത്രിക നൽകിയിരിക്കുന്നത്. തൃക്കരിപ്പൂർ പഞ്ചായത്തിലെ 12-ാം വാർഡായ ഒളവറയിൽ യു.ഡി.എഫ്. സ്ഥാനാർഥി കോൺഗ്രസിലെ പി.വി. പ്രസാദിനെതിരേ കോൺഗ്രസ് പ്രവർത്തകൻ എം.വി. ഫസളുൽ ഹഖാണ് പത്രിക നൽകിയത്. വലിയപറമ്പിലെ പത്താം വാർഡിൽ മുസ്ലിം ലീഗിലെ ഉസ്മാൻ പാണ്ട്യാലക്കെതിരേ മുസ്ലിം ലീഗ് പ്രവർത്തകൻ ഖാദർ പാണ്ട്യാല പത്രിക നൽകി. മുസ്ലിം ലീഗിന് മൃഗീയഭൂരിപക്ഷമുള്ള വാർഡാണിത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ 10 വാർഡുകളിൽ ബി.ജെ.പി. സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചില്ല. സ്ഥാനാർഥിപ്പട്ടികയെച്ചൊല്ലിയുള്ള പ്രാദേശിക തർക്കമാണ് മത്സരാർഥികൾ പിൻവാങ്ങിയത്. പുത്തിഗെ പഞ്ചായത്തിലെ മൂന്നാം വാർഡിൽ യു.ഡി.എഫ്. വിമതസ്ഥാനാർഥിയായി ആഷിഫലി കന്തൽ മത്സരിക്കുന്നു കാസർഗോഡ് നഗരസഭയിൽ മുസ്ലിം ലീഗിനെതിരേ മൂന്ന് വിമതസ്ഥാനാർഥികളാണ് മത്സരിക്കുന്നത്. തളങ്കര പടിഞ്ഞാർ, കടവത്ത്, ഫോർട്ട് റോഡ് എന്നിവിടങ്ങളിലാണ് വിമതസ്ഥാനാർഥികൾ പത്രിക നൽകിയിരിക്കുന്നത്.കാഞ്ഞങ്ങാട് നഗരസഭയിൽ മൂന്നിടത്ത് മുസ്ലിം ലീഗിന് വിമതർ. അതിയാമ്പൂർ വാർഡിൽ ഇടതുമുന്നണിയുടെ ഒദ്യോഗിക സ്ഥാനാർഥിക്ക് വെല്ലുവിളിയായി മുൻ കൗൺസിലർ പി. ലീല മത്സരിക്കുന്നു. പുല്ലൂർ-പെരിയയിൽ സി.പി.എമ്മിന്റെ ഉറച്ച വാർഡുകളിൽ ഇത്തവണ റിബൽ സ്ഥാനാർഥികൾ രംഗത്ത് വന്നിട്ടുണ്ട്. സി.പി.എമ്മിന്റെ പ്രസിഡന്റ് സ്ഥാനാർഥി ടി.വി.കരിയൻ മത്സരിക്കുന്ന തട്ടുമ്മലിൽ സി.പി.എമ്മിന്റെ മുൻ ലോക്കൽ കമ്മിറ്റി അംഗവും നിർമാണത്തൊഴിലാളി യൂണിയൻ മുൻ ഏരിയാ കമ്മിറ്റി അംഗവുമായ കേളു മാക്കത്താണ് പത്രിക നൽകിയിരിക്കുന്നത്. ഹരിപുരം വാർഡിൽ സി.പി.എം. മുൻ ലോക്കൽ സെക്രട്ടറി എം.വി.നാരായണനെതിരെയും റിബൽ സ്ഥാനാർഥി രംഗത്തുണ്ട്. പ്രവാസിയും മുൻ എസ്.എഫ്.ഐ. പ്രവർത്തകനുമായ പുല്ലൂരിലെ എം.കെ.അരവിന്ദനാണ് ഇവിടെ പത്രിക നൽകിയിരിക്കുന്നത്. കൊടവലം വാർഡിൽ സി.പി.ഐ. സ്ഥാനാർഥി കെ.കെ. ഭാസ്കരന് എതിരേ ഡി.വൈ.എഫ്.ഐ. മുൻ മേഖലാ പ്രസിഡന്റ് പി.ബാബുവും പത്രിക നൽകിയിട്ടുണ്ട്.

