KSDLIVENEWS

Real news for everyone

സാമ്യമുണ്ട്, ഉറപ്പില്ല: ശബ്ദ സന്ദേശം സ്വപനയുടേതെന്ന് സ്ഥിരീകരിക്കാതെ അന്വേഷണ റിപ്പോര്‍ട്ട്‌

SHARE THIS ON

തിരുവനന്തപുരം: പുറത്തുവന്ന ശബ്ദ സന്ദേശം സ്വപ്ന സുരേഷിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ലെന്ന് ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജിയുടെ റിപ്പോർട്ട്. ശബ്ദത്തിന് സാമ്യമുണ്ട്. പക്ഷെ തന്റേത് ആണെന്ന് ഉറപ്പില്ലെന്ന മൊഴിയാണ് സ്വപ്ന ഡി.ഐ.ജിക്ക് നൽകിയിട്ടുള്ളത്. ഈ ശബ്ദ സന്ദേശം അട്ടക്കുളങ്ങര വനിത ജയിലിൽനിന്ന് റെക്കോഡ് ചെയ്തത് അല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ശബ്ദ സന്ദേശത്തിന്റെ ആധികാരികത പോലീസ് ഹൈടെക്ക് സെൽ അന്വേഷിച്ചു കണ്ടെത്തണമെന്നാണ് ജയിൽ വകുപ്പിന്റെ ഇപ്പോഴത്തെ നിലപാട്. വിവാദമായ ശബ്ദ സന്ദേശം സ്വപ്ന സുരേഷിന്റേത് ആണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്നാണ് ജയിൽ ഡി.ജി.പിക്ക് ദക്ഷിണ മേഖല ഡി.ഐ.ജി. അജയകുമാർ നൽകിയിരിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ശബ്ദരേഖയ്ക്ക് സാമ്യതയുണ്ടെങ്കിലും തന്റേത് ആണെന്ന് ഉറപ്പില്ലെന്നാണ് സ്വപ്നയുടെ മൊഴി. അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ കഴിയുന്ന കാലത്ത് മാനസികമായി സംഘർഷം നേരിട്ടിരുന്നു. ആരോടൊക്കെ എന്തൊക്കെ പറഞ്ഞുവെന്ന് ഓർമയില്ലെന്നും സ്വപ്ന മൊഴി നൽകി. തിരുവനന്തപുരത്ത് എത്തിയതിനു ശേഷമാണ് അൽപമെങ്കിലും സ്വസ്ഥമായതെന്നാണ് സ്വപ്ന പറയുന്നത്. എന്നാൽ അട്ടക്കുളങ്ങര ജയിലിൽ എത്തിയതിനു ശേഷം ശബ്ദരേഖയിൽ പറയുന്ന പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ഇത് ഉൾപ്പെടുത്തിയാണ് ഡി.ഐ.ജി. റിപ്പോർട്ട് നൽകിയിരിക്കുന്നത്. അട്ടക്കുളങ്ങര ജയിലിൽനിന്നല്ല ശബ്ദം റെക്കോഡ് ചെയ്തതെന്ന് ഉറപ്പാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മൊഴിയെ കുറിച്ച് അഭിഭാഷകൻ വഴി അറിഞ്ഞുവെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. അട്ടക്കുളങ്ങര ജയിലിൽ എത്തിയതിനു ശേഷം അഭിഭാഷകൻ സ്വപ്നയെ കണ്ടിട്ടില്ലെന്നാണ് ഡി.ഐ.ജിയുടെ അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ ശബ്ദരേഖ എവിടെനിന്ന് വന്നുവെന്ന് കണ്ടെത്തണമെന്ന നിലപാടിലാണ് ജയിൽവകുപ്പ്. പ്രാഥമികമായി ശബ്ദരേഖയിൽ നിയമലംഘനം ഇല്ലെന്നിരിക്കെ അന്വേഷണത്തിന് സാധ്യതയില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും ഹൈടെക്ക് സെൽ വഴി ശബ്ദരേഖയുടെ ഉറവിടം കണ്ടെത്തണമെന്നാണ് ജയിൽ വകുപ്പിന്റെ ആവശ്യം. ഇക്കാര്യത്തിൽ പോലീസ് മേധാവി ഹൈടെക്ക് സെല്ലുമായി ആശയവിനിമയം നടത്തിയെന്ന അറിയിപ്പാണ് ജയിൽവകുപ്പിന് ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!