ബാർ കോഴയിൽ ചെന്നിത്തലക്കെതിരായ അന്വേഷണം : ഗവർണറുടെ അനുമതി നിയമോപദേശം തേടിയശേഷം മാത്രം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ ബാര്‍ കോഴക്കേസിലെ അന്വേഷണാവശ്യത്തില്‍ ഗവര്‍ണര്‍ നിയമപരമായ പരിശോധന നടത്തും. ബിജു രമേശ് ഉന്നയിച്ച ആരോപണത്തില്‍ പ്രാഥമികാന്വേഷണം നടത്താനാണ് വിജിലന്‍സിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. പ്രതിപക്ഷ നേതാവിന് കാബിനറ്റ് പദവിയുള്ളതിനാലാണ് അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി തേടിയത്. അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല നേരത്തെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. മുന്‍മന്ത്രിമാരായ കെ.ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തും.പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണ്ടതിനാല്‍ ഫയല്‍ രാജ്ഭവനിലേക്ക് അയച്ചിരിക്കുകയാണ്.
ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബാര്‍ കോഴക്കേസ് വീണ്ടും സജീവമാവുന്നത്. പൂട്ടിക്കിടന്ന 418 ബാറുകളുടെ ലൈസന്‍സ് പുതുക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിലെ ധനമന്ത്രി കെ.എം.മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്ന് ബാര്‍ഹോട്ടല്‍ ഉടമകളുടെ സംഘടനാ നേതാവ് ബിജുരമേശ് 2014ല്‍ ചാനല്‍ചര്‍ച്ചയില്‍ വെളിപ്പെടുത്തിയതാണ് കേസിന്റെ തുടക്കം. രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്ക് പണം എത്തിച്ചെന്ന് കഴിഞ്ഞ മാസം ബിജു വെളിപ്പെടുത്തിയതാണ് പുതിയ കേസിനാധാരം.ബിജുവിന്റെ വെളിപ്പെടുത്തലില്‍ കഴമ്ബുണ്ടെന്ന് രഹസ്യ പരിശോധനയില്‍ കണ്ട വിജിലന്‍സ് പ്രാഥമികാന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി തേടി.
മുഖ്യമന്ത്രി ഇന്നലെ അനുമതി നല്‍കുകയും ചെയ്തു. ബാര്‍കോഴക്കേസ് വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി പ്രചാരണായുധമാക്കുമെന്ന് ഒക്ടോബര്‍ 21ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു.ആരോപണത്തില്‍ നിന്ന് പിന്മാറാന് ജോസ് കെ.മാണി 10 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.

