ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് കസ്റ്റ്ഡിയിൽ വിടാനാകില്ലെന്ന് വ്യക്തമാക്കി കോടതി ; ചികിത്സ ആവശ്യമെന്ന് മെഡിക്കൽ റിപ്പോർട്ട്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ വി കെ ഇബ്രാഹിം കുഞ്ഞിന് ചികിത്സ ആവശ്യമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇബ്രാഹിം കുഞ്ഞ് അര്‍ബുദത്തിന് ചികിത്സയിലാണ്. ആശുപത്രിയില്‍ നിന്ന് മാറ്റിയാല്‍ അണുബാധയുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
അതേസമയം, മുന്‍ മന്ത്രിയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാകില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. അദ്ദേഹത്തെ ആശുപത്രി മാറ്റേണ്ട സ്ഥിതിയല്ല ഇപ്പോഴുളളതെന്നും കോടതി വ്യക്തമാക്കി. മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം അനുസരിച്ചാകും കോടതിയുടെ തുടര്‍നടപടികള്‍.ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി.

