ഉദുമയിൽ വീടിന്റെ കതക് കുത്തിത്തുറന്ന് 10 പവനും മൂവായിരത്തോളം രൂപയും കവർന്നു

ഉദുമ: കതക് കുത്തിത്തുറന്ന് 10 പവനും മൂന്ന് പ്ലാസ്റ്റിക് കുടുക്കകളിലുണ്ടായിരുന്ന മൂവായിരത്തോളം രൂപയും കവർന്നു. മുല്ലച്ചേരി അക്കര ഹൗസിലെ ദൈനബിയുടെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രി 10 മണിക്കും വെള്ളിയാഴ്ച രാവിലെ ഏഴുമണിക്കും ഇടയിൽ കളവ് നടന്നുവെന്നാണ് പരാതി. വീട്ടുടമസ്ഥയുടെ സഹോദരി കാഞ്ഞങ്ങാട് സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ രാത്രി ദൈനബി ഇവർക്ക് തുണയായി ഈ ആസ്പത്രിയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന പ്ലസ്ടു വിദ്യാർഥിയായ മറ്റൊരു ആൺകുട്ടി രാത്രിയിൽ അടുത്തവീട്ടിൽ ഉറങ്ങാനും പോയിരുന്നു. ഈ കുട്ടി രാവിലെ വീട്ടിൽ വന്നപ്പോഴാണ് മുൻ വാതിലിന്റെ പൂട്ട് തകർത്ത് കവർച്ച നടന്നത് അറിയുന്നത്. മൂന്ന് പ്ലാസ്റ്റിക് കുടുക്കകളും മുറിച്ച് കുട്ടികളുടെ സമ്പാദ്യവും കൊണ്ടുപോയി. ഇതിൽ മൂവായിരത്തോളം രൂപയുണ്ടാകുമെന്ന് വീട്ടുകാർ പറഞ്ഞു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. മേൽപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർചെയ്തു.

