ആദ്യഘട്ട പരസ്യപ്രചാരണം അവസാനിച്ചു ; കൊട്ടിക്കലാശമില്ലാതെ അഞ്ച് ജില്ലകള്‍ പോളിങ് ബൂത്തിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. അഞ്ചു ജില്ലകൾ മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്. കവലകളിൽ കൊട്ടിക്കലാശത്തിന്റെ ആരവങ്ങളൊഴിഞ്ഞുകൊണ്ടാണ് അഞ്ചുജില്ലകളിൽ തദ്ദേശതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് കുഴപ്പങ്ങളില്ലാതെയായിരുന്നു പ്രചാരണങ്ങൾക്ക് പരിസമാപ്തിയായത്. ഡിസംബർ എട്ടിനാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ വോട്ടെടുപ്പ് നടക്കുന്നത്.
കോവിഡിന്റെ പെരുമാറ്റച്ചട്ടത്തിൽ ജാഥകളോ പൊതുയോഗങ്ങളോ റാലികളോ ഇല്ലാതെയാണ് ഇക്കുറി പ്രചാരണം കൊടിയിറങ്ങുന്നത്. ആൾക്കൂട്ടപ്രചാരണത്തിനുപകരം റാലികളും യോഗങ്ങളും മൈക്ക് പ്രചാരണംപോലും വെർച്വലാക്കി. സാമൂഹികമാധ്യമങ്ങളായിരുന്നു മിക്കയിടങ്ങളിലും പ്രചാരണത്തിന്റെ മുഖ്യവേദി.
അഞ്ചു ജില്ലകളിലായി ആകെ 88.26 ലക്ഷം (88,26,620) വോട്ടർമാരാണുള്ളത്. ഇതിൽ 41,58,341 പേർ പുരുഷൻമാരും 46,68,209 സ്ത്രീ വോട്ടർമാരും 70 ട്രാൻസ്ജെൻഡറുകളുമാണുള്ളത്. 24,584 സ്ഥാനാർഥികൾ അഞ്ചു ജില്ലകളിൽ മാത്രമായി മത്സര രംഗത്തുണ്ട്. തിരുവനന്തപുരം- 6465, കൊല്ലം- 5723, ആലപ്പുഴ- 5463, പത്തനംതിട്ട- 3699, ഇടുക്കി- 3234 എന്നിങ്ങനെ പോകുന്നു കണക്കുകൾ.

