ജമാഅത്തെ ഇസ്ലാമി മതേതര സംഘടനയെന്ന് മുരളീധരന്; നീക്കുപോക്കില്ലെന്ന് ആവര്ത്തിച്ച് മുല്ലപ്പള്ളി

കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തിൽ തിരഞ്ഞെടുപ്പിന് ശേഷവും കോൺഗ്രസിൽ തീരാത്ത തർക്കം. “ജമാഅത്തെ ഇസ്ലാമി മതേതര സംഘടനയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ നയം മാറ്റി. മതേതരനയമാണ് അവരിപ്പോൾ പിന്തുടരുന്നത്.” വെൽഫെയറുമായുള്ള നീക്കുപോക്ക് ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും കെ. മുരളീധരൻ പ്രതികരിച്ചു. “പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കിയാൽ പാർട്ടി പ്രവർത്തകർ അനുസരിക്കണം. ഇല്ലെങ്കിൽ നടപടിയെടുക്കും. ഇത് സ്വാഭാവികമാണ്.” മുരളി പ്രതികരിച്ചു.
എന്നാൽ, ഘടകകക്ഷികളുമായല്ലാതെ ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് കോൺഗ്രസ് നേരത്തെ നിർദേശം കൊടുത്തിരുന്നതാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വെൽഫെയർ- യു.ഡി.എഫ്. ബന്ധത്തെ എതിർത്ത മൂന്ന് കോൺഗ്രസുകാരെ മുക്കത്ത് കോഴിക്കോട് ഡി.സി.സിയുടെ നേതൃത്വത്തിൽ പുറത്താക്കിയല്ലോയെന്ന ചോദ്യത്തിന് അക്കാര്യം തനിക്കറിയില്ലെന്നും പരിശോധിക്കുമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
“അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് കെ.പി.സി.സി അധ്യക്ഷനുമുള്ളത്. വെൽഫെയർ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ നിർദേശം. അതാണ് ഞാൻ പറഞ്ഞത്.” തനിക്കായി മറ്റൊരു നിലപാടില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. മുരളിയുടെ പരാമർശത്തിൽ അദ്ദേഹത്തോട് തന്നെ ചോദിക്കൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇതിനിടെ, വെൽഫെയർ ബന്ധത്തിൽ കൃത്യമായ മറുപടി പറയാതെ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ഒഴിഞ്ഞ് മാറി. എസ്.ഡി.പിഐയുമായാണ് സി.പി.എമ്മിന് പലയിടത്തും സഖ്യമുള്ളത്. മലപ്പുറം മുനിസിപ്പാലിറ്റിയിലടക്കം കൂട്ടുകെട്ടുണ്ട്. ഇക്കാര്യങ്ങൾ നി പരിശോധിച്ചാൽ മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു

