ഐഫോൺ ഫാക്ടറി അക്രമം: പിരിച്ചുവിടൽ ഭീഷണിയിൽ മലയാളികൾ ഉൾപ്പെടെ 5000 പേർക്ക് ജോലി നഷ്ട്പ്പെട്ടേക്കും

മംഗളൂരു: (www.ksdlivenews.com) അമിത ജോലിക്കൂം വേതനം ലഭിക്കാത്ത അവസ്ഥക്കുമെതിരെ ഇരുന്നൂറോളം ജീവനക്കാർ നടത്തിയ പ്രതിഷേധത്തോട് കോളാർ നരസപുരയിലെ വെസ്ട്രോൺ ഐഫോൺ ഫാക്ടറി മാനജ്മെന്റിന്റെ പ്രതികരണം തൊഴിലാളികൾക്കിടയിൽ ആശങ്ക പരത്തുന്നു. കമ്പനിയിലെ 5000 കരാർ ജീവനക്കാരും പുറത്തുനിന്നുള്ള 2000 പേരുമുൾപ്പെടെ 7000 ആളുകൾ ചേർന്നു നടത്തിയ അക്രമത്തിൽ 437 കോടി രൂപയുടെ നാശനഷ്ടമുണ്ടായി എന്ന പരാതിയാണ് ആശങ്കക്കിടയാക്കുന്നത്. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 5000 കരാർ തൊഴിലാളികൾ പിരിച്ചുവിടൽ ഭീഷണി നിഴലിലാണ്.
വൻകിട വ്യവസായ മന്ത്രി ഏകപക്ഷീയമായി ഫാക്ടറിപക്ഷം നിൽക്കുമ്പോൾ ഉപമുഖ്യമന്ത്രിയുടെ നിലപാട് ജീവനക്കാർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. അക്രമത്തിൽ പങ്കാളികളായവരെന്നു കരുതുന്ന 149 പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഐ ജി വെളുപ്പെടുത്തിയ വേളയിലും ഏഴായിരം പേർ അക്രമം നടത്തി എന്ന മാനജ്മെന്റിന്റെ പരാതി പൊലീസ് സ്റ്റേഷനിലുണ്ട്.
കമ്പനിയുടെ വിളിപ്പുറത്തെത്തി ജീവനക്കാരെ തലങ്ങും വിലങ്ങും തല്ലിയ സംഭവത്തോട് എ ഐ ടി യു സി മാത്രമാണ് പ്രതികരിച്ചത്. കമ്പനി എക്സിക്യുട്ടീവ് ടി ഡി പ്രശാന്ത് വെമഗൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നഷ്ട കണക്കുള്ളത്. ഓഫീസ് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, നിർമ്മാണ യന്ത്രങ്ങൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ നശിപ്പിച്ചതിലൂടെ 412.50 കോടി രൂപയുടെ നഷ്ടമുണ്ടായി. അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ കേടുപാടുകൾ 10 കോടി രൂപവരും. കാറുകൾക്ക് സംഭവിച്ചത് 60 ലക്ഷം രൂപയുടെ നഷ്ടം. ഗോൾഫ് കാർട്ടുകൾ, സ്മാർട്ട് ഫോണുകൾ എന്നിവക്കുണ്ടായത് ഒന്നരക്കോടി രൂപ. അക്രമസംഭവം ഞെട്ടിക്കുന്നതാണെന്ന് മാനജിംഗ് ഡയറക്ടർ സുദിഫ്തോ ഗുപ്ത വാർത്താകുറിപ്പിൽ പറഞ്ഞു.
അധികൃതർ നടത്തുന്ന അന്വേഷണത്തോട് കമ്പനി സഹകരിക്കും. നിയമാനുസൃതമായാണ് കമ്പനി പ്രവർത്തിക്കുന്നത്. സുരക്ഷിതത്വത്തിനാണ് തങ്ങൾ മുന്തിയ പരിഗണന നൽകുന്നതെന്ന് ഗുപ്ത പറഞ്ഞു. വേതനം വെട്ടിക്കുറക്കുകയും സേവന സമയം കൂട്ടുകയും ശമ്പളം വൈകിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചായിരുന്നു കമ്പനി കരാർ തൊഴിലാളികൾ ശനിയാഴ്ച അക്രമം നടത്തിയത്.
രാത്രികാല ജോലി കഴിഞ്ഞിറങ്ങിയ രണ്ടായിരത്തോളം തൊഴിലാളികളും പകൽ ഷിഫ്റ്റിൽ കയറേണ്ട തൊഴിലാളികളും ഫാക്ടറി സീനിയർ എക്സിക്യുട്ടീവിന്റെ ഓഫീസിലെ സംവിധാനങ്ങൾ തകർക്കുകയും സ്ഥാപന കവാടപരിസരത്ത് നിറുത്തിയിട്ട റിപ്പോർട്ട് കാറുകൾക്ക് നാശം വരുത്തുകയും ചെയ്യുന്നതു കണ്ടാണ് ശനിയാഴ്ച പൊലീസിനെ വിളിച്ചതെന്നാണ് ഫാക്ടറി അധികൃതർ അന്ന് അവകാശപ്പെട്ടത്.
എട്ടു മണിക്കൂർ ജോലിക്ക് മാസം 16,000 രൂപയാണ് കരാർപ്രകാരം തൊഴിലാളികൾക്ക് ലഭിക്കേണ്ടത്. വേതനം 12,000 രൂപയായി കുറക്കുകയും ജോലി സമയം 12 മണിക്കൂറായി ഉയർത്തുകയും ചെയ്തു. ഈ നടപടിയിൽ പ്രതിഷേധം പുകയുന്നതിനിടെ എട്ടും പത്തും ആഴ്ചകളായി വേതനം വൈകുന്ന അവസ്ഥയും വന്നു. ഇതാണ് അക്രമത്തിലേക്ക് നയിച്ചത്.
കമ്പനിയിലെ 8000 ജീവനക്കാരിൽ തൊണ്ണൂറ് ശതമാനവും കരാർ പണിക്കാരാണ്. കമ്പനി മാനജ്മെന്റിനെ അപ്പാടെ വിശ്വാസത്തിലെടുക്കാൻ അധികൃതർ സന്നദ്ധമായിട്ടില്ല. ബയോമെട്രിക് സംവിധാനമാണ് (പഞ്ചിംഗ്) ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ ഉണ്ടായിരുന്നത്. ഒക്ടോബർ മുതൽ കാർഡ് കാണിച്ച് ജോലിക്ക് കയറുന്ന രീതിയാക്കി. ദിവസം 12 മണിക്കൂർ ജോലിചെയ്ത പലരുടേയും ഹാജർ രേഖപ്പെടുത്തിയില്ല. ഇവർക്കാണ് ശമ്പളം മുടങ്ങിയതെന്ന് ഫാക്ടറീസ്, ബോയ്ലർ വകുപ്പു ഡയറക്ടർ കെ ശ്രീനിവാസ് പറഞ്ഞു. ഇദ്ദേഹമാണ് വകുപ്പുതല അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
അമിത ജോലിയും വേതനം നൽകാത്ത അവസ്ഥയും ഉണ്ടെന്ന് കമ്പനി അധികൃതരെ ചോദ്യം ചെയ്തപ്പോൾ ബോധ്യമായതായി ലേബർ കമ്മീഷണർ അക്രം പാഷ പറഞ്ഞു. എന്നാൽ മാനജ്മെന്റ് അത് സമ്മതിക്കാൻ കൂട്ടാക്കുന്നില്ല. മൂന്ന് ജീവനക്കാർക്ക് നാലു ദിവസം വേതനം വൈകിയതേയുള്ളൂവെന്നാണ് അവർ അവകാശപ്പെട്ടത്. രേഖകൾ ആവശ്യപ്പെട്ടപ്പോൾ ആഴ്ച സാവകാശം ആവശ്യപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അക്രമം പ്രശ്നങ്ങൾക്ക് പരിഹാരമല്ലെന്ന് പറയുകയും കമ്പനിക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കാൻ കാർക്കള ജില്ല പൊലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകുകയുമാണ് സംഭവം നടന്നയുടൻ വൻകിട വ്യവസായ മന്ത്രി ജഗദീശ് ഷെട്ടർ ചെയ്തത്. ഇതനുസരിച്ച് മുന്നോട്ടുപോവുന്നതിനിടെയാണ് രണ്ടുവശവും വിശദമായി പരിശോധിക്കണമെന്ന അഭിപ്രായവുമായി ഉപമുഖ്യമന്ത്രി ഡോ. സി എൻ അശ്വത് നാരായൺ രംഗത്തുവന്നത്. സേവന വേതന വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്കെതിരെ നടപടിയുണ്ടാവുമെന്നു പറഞ്ഞ അദ്ദേഹം നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് കൂട്ടിച്ചേർത്തു.
ഇതേത്തുടർന്ന് രണ്ടാം ഘട്ട വിശദ അന്വേഷണം ആരംഭിച്ചതായി പൊലീസ് ഐ ജി സീമന്ത്കുമാർ സിങ് പറഞ്ഞു.

