ആദ്യസൂചനകള്‍ ഇടതിനൊപ്പം, യു.ഡി.എഫ്. ഒപ്പത്തിനൊപ്പം

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള വോട്ടെണ്ണിത്തുടങ്ങി. എട്ട് മണിയോടെയാണ് വോട്ടെണ്ണിത്തുടങ്ങിയത്. എട്ടേകാലോടെ ആദ്യ ഫല സൂചനകൾ പുറത്ത വരും. തപാൽ ബാലറ്റും സ്പെഷ്യൽ ബാലറ്റുമാണ് ആദ്യമെണ്ണുന്നത്. ഫലം സർക്കാരിനും മുന്നണികൾക്കും നിർണ്ണായകമാകും. മുൻതൂക്കം നിലനിർത്താനാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. വിവാദങ്ങൾ തുണയ്ക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. ആദ്യഫല സൂചനകൾ പുറത്ത് വരുമ്പോൾ തിരുവനന്തപുരം വർക്കല മുൻസിപ്പാലിറ്റിയിൽ എൽഡിഎഫ് മുന്നിൽ. തപാൽ വോട്ടാണ് നിലവിൽ എണ്ണുന്നത്. സംസ്ഥാനത്ത് രണ്ട് മുൻസിപ്പാലിറ്റികളിൽ എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. ഒരിടത്ത് ബിജെപിയും മുന്നിട്ടു നിൽക്കുന്നു. ഇടുക്കിയിൽ ആണ് യുഡിഎഫ് മുന്നിട്ടു നിൽക്കുന്നത്. എൻഡിഎ ലീഡ് ചെയ്യുന്ന മുൻസിപ്പാലിറ്റി കോട്ടയത്താണ്.
കോർപ്പറേഷൻ ഗ്രാമപ്പഞ്ചായത്ത് ഫലം 11 മണിയോടെ അറിയും. ജില്ലാ ബ്ലോക്ക് ഫലങ്ങൾ രണ്ട് മണിയോടെ പൂർണ്ണമായി അറിയാനാവും.
കോവിഡ് ബാധിതർക്ക് വിതരണം ചെയ്ത സ്പെഷ്യൽ തപാൽവോട്ടുകൾ ഉൾപ്പെടെയുള്ള തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളിൽ നടക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടെണ്ണും. ഗ്രാമപ്പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റൽ വോട്ടുകൾ അതത് വരണാധികാരികളാണ് എണ്ണുക.
പരമാവധി എട്ട് പോളിങ് സ്റ്റേഷനുകൾക്ക് ഒരു മേശ എന്ന രീതിയിൽ സാമൂഹിക അകലം പാലിച്ചാണ് കൗണ്ടിംഗ് മേശകൾ ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപ്പഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാൾ ഉണ്ടാകും. വോട്ടെണ്ണൽ മേശകളുടെ എണ്ണം കണക്കാക്കിയാണ് സ്ട്രോങ്റൂമിൽ നിന്നും കൺട്രോൾ യൂണിറ്റുകൾ എത്തിക്കുക.

