എസ് വൈ എസ് പ്രവര്‍ത്തകന്റെ കൊലപാതകം ; യൂത്ത് ലീഗ് പ്രവർത്തകനുൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്,

കാഞ്ഞങ്ങാട് • ഔഫിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. യൂത്ത് ലീഗ് ഭാരവാഹി ഇര്‍ഷാദ്, സുഹൃത്തുക്കളായ മുണ്ടഴത്തിട് സ്വദേശികളായ ഇസ്ഹാഖ്, ഹസൻ എന്നിവരാണ് പ്രതികൾ. ഇവർക്ക് എതിരെ കേസെടുത്തു. ആക്രമണത്തിനിടെ പരുക്കേറ്റ ഇർഷാദ് മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റു രണ്ടു പേർ ഒളിവിൽ പോയതായാണ് വിവരം.
ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. സാധനങ്ങള്‍ വാങ്ങി സുഹൃത്തിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ കല്ലൂരാവി – പഴയ കടപ്പുറം റോഡില്‍ വെച്ച് അക്രമി സംഘം ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അബ്ദുര്റഹഹ്മാനെ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഗള്‍ഫില്‍ നിന്ന് ലീവിന് നാട്ടിലെത്തിയതായിരുന്നു. കൂടെയുണ്ടായിരുന്ന ശുഐബ് പരുക്കുകളോടെ ആശുപത്രിയിലാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. കണ്ണൂർ എസ് പി വ്യാഴാഴ്ച സംഭവസ്ഥലം സന്ദർശിച്ചു. കാസർകോട് എസ് പി അവധിയിലായതിനാലാണ് പകരം ചാർജുള്ള കണ്ണൂർ പോലീസ് മേധാവി സ്ഥലം സന്ദശിച്ചത്.
കണ്ണൂർ മെഡിക്കൽകോളേജ് മോർച്ചറിയിലുള്ള ഔഫിന്റെ മയ്യിത്ത് 12 മണിയോടെ പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

