KSDLIVENEWS

Real news for everyone

ഔഫ് വധം; മുഖ്യപ്രതി ഇര്‍ഷാദിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റി , അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഇന്നെത്തും

SHARE THIS ON

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായതിന് ശേഷം ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യപ്രതി ഇര്‍ഷാദിനെ കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിലേക്ക് മാറ്റി. യൂത്ത് ലീഗ് നേതാവായ ഇര്‍ഷാദ് അടക്കം മൂന്നുപ്രതികളെയാണ് ഈ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഹൊസ്ദുര്‍ഗ് കോടതി റിമാണ്ട് ചെയ്തു. ഇതിനിടെയാണ് ഛര്‍ദ്ദിയെ തുടര്‍ന്ന് ഇര്‍ഷാദിനെ ആസ്പത്രിയിലാക്കിയത്. അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്. സംഘര്‍ഷത്തിനിടെ പ്രതി ഇര്‍ഷാദിന് ഗുരുതരമായി പരിക്കേറ്റുവെന്നും മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമായിരുന്നു പൊലീസിന് ലഭിച്ചിരുന്ന ആദ്യവിവരം. എന്നാല്‍ മംഗളൂരു ആസ്പത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ നിന്ന് ഇര്‍ഷാദിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇര്‍ഷാദിന് കാര്യമായ പരിക്കുണ്ടായിരുന്നില്ല. ഇര്‍ഷാദിനെ പിന്നെന്തിന് മംഗളൂരു ആസ്പത്രിയില്‍ കൊണ്ടുപോയെന്ന ചോദ്യമാണ് ഔഫിന്റെ കുടുംബം ഉന്നയിക്കുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഇര്‍ഷാദിനെ സ്‌കാനിങ്ങിന് വിധേയനാക്കിയപ്പോള്‍ പരിക്കൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തിയത്. ഔഫ് വധക്കേസിലെ മറ്റ് പ്രതികളായ എം.എസ്.എഫ് നേതാവ് ഹസനും ഹാഷിറും സംഭവദിവസം രാത്രി എവിടെയാണ് തങ്ങിയതെന്നതിനെക്കുറിച്ചും ഇവര്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നതുസംബന്ധിച്ചും അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!