രോഗബാധിതനായ മുന്‍ ജീവനക്കാരനെ കാണാന്‍ രത്തന്‍ ടാറ്റയെത്തി; അഭിനന്ദനവുമായി സോഷ്യല്‍മീഡിയ

മുംബൈ: രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ കോവിഡ് 19 പശ്ചാത്തലത്തിലും പുണെയിലെത്തിയ 83-കാരനായ വ്യവസായി രത്തൻ ടാറ്റയെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയാണ് സാമൂഹിക മാധ്യമങ്ങൾ. ജീവനക്കാരന്റെ സുഹൃത്തായ യോഗേഷ് ദേശായി ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ചതോടെയാണ് വാർത്ത പുറംലോകം അറിയുന്നത്
ജീവനക്കാരൻ രണ്ടുവർഷമായി രോഗബാധിതനാണെന്നും വീട്ടിൽ കഴിയുകയാണെന്നും അറിഞ്ഞതോടെയാണ് പുണെയിലെ ഫ്രണ്ട്സ് സൊസൈറ്റിയിലുളള ജീവനക്കാരന്റെ വസതിയിലെത്തി അദ്ദേഹത്തെ കാണാൻ രത്തൻ ടാറ്റ തീരുമാനിക്കുന്നത്. മുംബൈയിൽ നിന്നും വെള്ളിയാഴ്ചയാണ് അദ്ദേഹം ഇവിടെ എത്തിയത്.
‘രത്തൻ ടാറ്റ, ജീവിച്ചിരിക്കുന്ന ഇതിഹാസം, ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ബിസിനസുകാരൻ. കഴിഞ്ഞ രണ്ടുവർഷമായി അസുഖബാധിതനായ മുൻ ജീവനക്കാരനെ സന്ദർശിക്കുന്നതിനായി പുണെയിലെ പ്രണ്ട്സ് സൊസൈറ്റിയിൽ എത്തി. മാധ്യമങ്ങളില്ല, സുരക്ഷാജീവനക്കാരില്ല.. വിശ്വസ്തനായ ജീവനക്കാരനോടുളള പ്രതിജ്ഞാബദ്ധത മാത്രം. പണമല്ല എല്ലാമെന്ന് സംരംഭകരും ബിസിനസുകാരും പഠിക്കാനുണ്ട്.
ഏറ്റവും വലുത് നല്ലൊരു മനുഷ്യനായിരിക്കുക എന്നുളളതാണ്. അങ്ങയുടെ മുന്നിൽ ബഹുമാനത്താൽ ഞാൻ എന്റെ ശിരസ്സ് കുനിക്കുകയാണ്.’ -ജീവനക്കാരനുമായി സംസാരിക്കുന്ന രത്തൻടാറ്റയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് യോഗേഷ് എഴുതുന്നു.
യോഗേഷിന്റെ കുറിപ്പ് വളരെ പെട്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. നിരവധി പേരാണ് അദ്ദേഹത്തെ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.

