പിറവം പോലീസ് സ്റ്റേഷന് സമീപം പട്ടാപ്പകല്‍ വീട്ടമ്മയെ വെട്ടിക്കൊന്നു; പ്രതി സ്റ്റേഷനില്‍ കീഴടങ്ങി

പിറവം: പിറവം പോലീസ് സ്റ്റേഷനു സമീപം പട്ടാപ്പകൽ വീട്ടമ്മയെ വെട്ടിക്കൊന്നു. കൃത്യത്തിനു ശേഷം പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. പിറവം വട്ടപ്പറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ കെ.പി. ശ്യാമള (53) യാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. പോലീസ് സ്റ്റേഷനിൽനിന്ന് കഷ്ടിച്ച് 500 മീറ്റർ മാറിയാണ് സംഭവം നടന്ന വീട്. കൃത്യത്തിനു ശേഷം പ്രതി കക്കാട് സ്വദേശി ശിവരാജൻ എന്നു വിളിക്കുന്ന ശിവരാമൻ (56) നേരിട്ട് പോലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.
വീടിനകത്തുവെച്ച് വെട്ടേറ്റ വീട്ടമ്മ പുറത്തേക്ക് ഓടിയതാണെന്ന് കരുതുന്നു. വീടിന്റെ പിന്നിലെ മുറ്റത്താണ് മൃതദേഹം കാണപ്പെട്ടത്. കൃത്യത്തിനു ശേഷം പ്രതി ശ്യാമളയുടെ ഫോണിൽനിന്ന് മകളെ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു. അങ്ങനെയാണ് വിവരം പുറത്തറിഞ്ഞത്. പിറവത്ത് ഓട്ടോ ഡ്രൈവറായിരുന്ന ശിവരാമൻ ഇപ്പോൾ എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യയും രണ്ട് കുട്ടികളുമുള്ളയാളാണ് ശിവരാമൻ.
ഇടപ്പള്ളി കുന്നുംപുറത്താണ് ശ്യാമളയുടെ സ്വന്തം വീട്. ഭർത്താവ് പിറവം വട്ടപ്പറമ്പിൽ കൃഷ്ണൻകുട്ടി പിറവം പോസ്റ്റ് ഓഫീസിൽ ജോലിക്കാരനായിരുന്നു. മരിച്ചിട്ട് ഏതാനും വർഷങ്ങളായി. മക്കൾ: ധന്യ, അശ്വിൻ. മരുമകൻ: സന്തോഷ്. മകൾ കക്കാട്ടിലാണ് താമസം. അമ്മയും മകനുമാണ് വീട്ടിൽ താമസിച്ചിരുന്നത്.
മൂവാറ്റുപുഴ ഡിവൈ.എസ്.പി. മുഹമ്മദ് റിയാസ്, പിറവം സ്റ്റേഷൻ ഓഫീസർ ഇ.എസ്. സാംസൺ, എസ്.ഐ. മാരായ കെ.എസ്. ബിനു, കെ.വി. ദിനേശൻ, എ.എൻ. സാജു എന്നിവരുടെ നേതൃത്വത്തിൽ പിറവം പോലീസും വിരലടയാള വിദഗ്ദ്ധൻ പി.എൽ. അഭിലാഷ്, ഫോറൻസിക് വിഭാഗത്തിലെ അനു ഫിലിപ്പ് എന്നിവരുമെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

