കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സര്ക്കാര് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യ ലാബുകൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. മുൻപ് നിശ്ചയിച്ച തുക ലാബുകൾക്ക് ഈടാക്കാമെന്നും കോടതി വ്യക്തമാക്കി.
2100 രൂപയായിരുന്ന ആർടിപിസിആർ ടെസ്റ്റിന് 1500 ലേക്കും 625 രൂപയായിരുന്ന ആന്റിജൻ ടെസ്റ്റിന് 300 രൂപയായിട്ടുമാണ് സംസ്ഥാന സർക്കാർ കുറച്ചിരുന്നത്. ഇത് ചോദ്യം ചെയ്താണ് സ്വകാര്യ ലാബുകൾ ഹൈക്കോടതിയെ സമീപിച്ചത്.
ഐസിഎംആറിനാണ് കോവിഡ് ടെസ്റ്റ് നിരക്ക് തീരുമാനിക്കാനുള്ള അവകാശമെന്നും സംസ്ഥാന സർക്കാരിന് അതിനുള്ള അവകാശമില്ലെന്നും ലാബുകൾ കോടതിയിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ തങ്ങളോട് കൂടിയാലോചന നടത്തിയില്ല. ഏകപക്ഷീയമായാണ് നിരക്ക് കുറച്ചതെന്നും ലാബുകൾ വാദിച്ചു.
ലാബുകളുടെ വാദങ്ങൾ അംഗീകരിച്ച കോടതി ചർച്ചകൾ നടത്തി നിരക്ക് പുനർനിർണയിക്കാൻ സർക്കാരിനോട് നിർദേശിച്ചു.

