KSDLIVENEWS

Real news for everyone

പോണപോക്കില്‍ ഐസക്കിന്‍റെ തള്ള്; കിറ്റ് കൊടുത്ത് എപ്പോഴും രക്ഷപ്പെടാനാകില്ല- കുഞ്ഞാലിക്കുട്ടി

SHARE THIS ON

മലപ്പുറം: പണ്ട് നടത്തിയ പ്രഖ്യാപനങ്ങൾ നടപ്പാക്കാതെ പോകുന്ന പോക്കിൽ ഐസക് അസ്സൽ തള്ള് നടത്തുകയാണ് ഉണ്ടായിട്ടുള്ളതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മൂന്നര ലക്ഷത്തിലധികം കോടി രൂപ കടം വരുത്തിവച്ചിട്ട് വയറ് നിറച്ച് പ്രസംഗം നടത്തി എന്നല്ലാതെ ബജറ്റിൽ ഒന്നുമുണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

‘ഐസകിന്റെ പ്രഖ്യാപനങ്ങൾ കേട്ടാൽ തോന്നും പുതിയ സർക്കാർ അധികാരത്തിൽ വന്ന് ബജറ്റ് അവതരിപ്പിക്കുകയാണെന്ന്. കടംകൊണ്ട് ജനങ്ങളുടെ നടുവൊടിഞ്ഞു. തൊഴിലില്ല. ഐടി മേഖല തകർന്നു. കാർഷിക മേഖലയെ കുറിച്ച് പറയുകയേ വേണ്ട. അഞ്ചു വർഷത്തിനുള്ളിൽ ഒരു നേട്ടവും എടുത്ത് കാണിക്കാനില്ല. യുഡിഎഫ് സർക്കാരിന് ഓരോ വർഷവും നേട്ടങ്ങൾ എടുത്ത് കാണിക്കാനുണ്ടായിരുന്നു’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജനങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി അവസാനിക്കാൻ പോകുന്ന ഒരു ഭരണമാണ് ഇത്. കിഫ്ബിയിൽ കോടി ശേഖരിക്കുമെന്ന് പറഞ്ഞിട്ട് ഒന്നും എത്തിയില്ല. കേരളത്തിന്റെ വളർച്ചയ്ക്ക് ഉതകുന്നതും നിരക്കുന്നതുമല്ല ബജറ്റ്. യുഡിഎഫിന്റെ പ്രകടനപ്രതികയിൽ ഞങ്ങളുടെ സമീപനം വ്യക്തമാക്കും. അപ്പോൾ അറിയാം വ്യത്യാസം. ജനങ്ങളുടെ പോക്കറ്റിൽ പണമെത്തിക്കുന്നതും അവസരങ്ങൾ നൽകുന്നതുമായ മാനിഫെസ്റ്റോയായിരിക്കും യുഡിഎഫിന്റേത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരിക്കൽ കിറ്റ് കൊടുത്ത് രക്ഷപ്പെടാൻ കഴിയും. എല്ലാ കാലത്തും കേരളത്തിലെ ജനങ്ങൾക്ക് കിറ്റ് മാത്രം കിട്ടിയാൽ പോര. അവർക്ക് തൊഴിലും സമ്പത്തുമടക്കമുള്ളവ വേണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!