പഞ്ചറായ ടയറുകളുമായി കിലോമീറ്ററുകളോളം കാറോടിച്ച് യുവാവ്; സംശയം തോന്നി നാട്ടുകര്‍ പോലീസിലേല്‍പ്പിച്ചു

കടുത്തുരുത്തി: പഞ്ചറായ ടയറുകളുമായി കിലോമീറ്ററുകളോളം കാറോടിച്ചെത്തിയ യുവാവിനെ സംശയത്തെ തുടർന്ന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവ് നൽകിയ വിവരങ്ങൾ സത്യമാണെന്നും മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ വിട്ടയച്ചു.
കോട്ടയം കടുത്തുരുത്തിക്കു സമീപം തിരുവമ്പാടിയിൽ വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് സംഭവം. പഞ്ചറായ ടയറുകളുമായി കിലോമീറ്ററുകൾ ഓടിയതിനെ തുടർന്ന് കാറിന്റെ ഡിസ്ക്കുകൾ ഉൾപെടെയുള്ളവ തകരാറിലായി. ഇടുക്കി ഏലപ്പാറയിൽ നിന്നുമാണ് യുവാവ് കാറുമായി എത്തിയത്. അറുനൂറ്റിമംഗലത്തുള്ള ഭാര്യ വീട്ടിലേക്കു വരുമ്പോഴാണ് സംഭവങ്ങൾ നടന്നത്.
വരുന്ന വഴി കാറിന്റെ ടയറുകളിലൊന്ന് പഞ്ചായറായി. ഇതു സ്റ്റെപ്പിനി ഉപയോഗിച്ചു മാറിയിട്ടു യാത്ര തുടർന്നെങ്കിലും ഓട്ടത്തിനിടെ മുൻവശത്തെ മറ്റൊരു ടയറുകൂടി പഞ്ചറായി. എന്നാൽ പുലർച്ചെ സമയത്ത് മറ്റു മാർഗമൊന്നുമില്ലാത്തതിനാൽ പഞ്ചറായ ടയറുമായി യുവാവ് കാറിൽ യാത്ര തുടരുകയായിരുന്നു. ഇതിനിടെ മറ്റൊരു ടയർ കൂടി പഞ്ചറായി. എന്നാൽ ഈ വിവരം ഇയാൾ അറിഞ്ഞില്ല.
പഞ്ചറായ ടയറുകളുമായി പുലർച്ചെ തിരുവമ്പാടി ഭാഗത്തുകൂടി കടന്നു പോകുന്നതിനിടെ വലിയ ശബ്ദം കേട്ട് നാട്ടുകാർ കാർ തടയുകയായിരുന്നു. നാട്ടുകാർ വിവരങ്ങൾ തിരക്കുന്നതിനിടെ ഇയാൾ കാർ വേഗത്തിൽ ഓടിച്ചുക്കൊണ്ടു പോവുകയായിരുന്നു. എന്നാൽ സംശയം തോന്നിയ നാട്ടുകാർ ബൈക്കിൽ പിന്തുടർന്ന് അറുന്നൂറ്റിമംഗലം നീരാളകോട് ഭാഗത്തു വച്ചു കാർ തടഞ്ഞു കടുത്തുരുത്തി പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.

