ഹില്ലി അക്വാ ഉത്പാദനം വ്യാപിപ്പി ക്കാൻ സർക്കാർ ; 20 ലിറ്റർ കുപ്പി വെള്ളം 60 രൂപയ്ക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ പ്ലാന്റില്‍നിന്നുള്ള ഗുണമേ·യുള്ള കുപ്പിവെള്ളത്തിന് ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച് ഉത്പാദനവും വിതരണവും വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. അരുവിക്കരയില്‍ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (കിഡ്ക്) സ്ഥാപിച്ച “ഹില്ലി അക്വാ’ കുപ്പിവെള്ള പ്ലാന്റിന്റെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ളത്തിന്റെ കാര്യത്തില്‍ വലിയ ജാഗ്രതയോടെയാണു സര്‍ക്കാര്‍ നീങ്ങുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ വീടുകളിലും പൈപ്പ് ലൈനിലൂടെ കുടിവെള്ളം എത്തിക്കാന്‍ ജലജീവന്‍ മിഷന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിനു വിപണിയില്‍ 20 രൂപയുണ്ടായിരുന്നപ്പോള്‍ സര്‍ക്കാരിന്റെ “ഹില്ലി അക്വാ’ കുപ്പിവെള്ളം 13 രൂപയ്ക്കു ലഭ്യമാക്കാനായി. ഇതു വ്യാപകമായി സ്വീകരിക്കപ്പെട്ടു. സ്വകാര്യ കന്പനികള്‍ക്കും ഇതു പിന്തുടരേണ്ടി വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊടുപുഴയിലെ പ്ലാന്റില്‍നിന്നാണു ഹില്ലി അക്വാ ആദ്യം വിപണിയിലെത്തിയത്. മൂന്ന് ഉത്പാദന ലൈനുകളാണ് അരുവിക്കര പ്ലാന്റിലുള്ളത്. ഒന്നില്‍ 20 ലിറ്ററിന്റെയും മറ്റു രണ്ടെണ്ണത്തില്‍ ഒന്ന്, രണ്ട്, അര ലിറ്റര്‍ വീതവുമുള്ള കുപ്പിവെള്ളം നിര്‍മിക്കാന്‍ കഴിയും. 20 ലിറ്ററിന്റെ 2,720 കുപ്പികള്‍ പ്രതിദിനം നിറയ്ക്കാനാകുന്ന അത്യാധുനിക പ്ലാന്റാണു സ്ഥാപിച്ചിരിക്കുന്നത്.
മറ്റു രണ്ട് ലൈനുകളില്‍ മണിക്കൂറില്‍ 3,600 ലിറ്റര്‍ വീതം കുപ്പിവെള്ളം നിര്‍മിക്കാന്‍ കഴിയും. ഒന്നാം ഘട്ടത്തില്‍ 20 ലിറ്ററിന്റെ കുപ്പിവെള്ളം 60 രൂപയ്ക്ക് വിതരണം ചെയ്യും. ആവശ്യമുള്ള കുപ്പികള്‍ പ്ലാന്റില്‍ത്തന്നെ നിര്‍മിക്കും. വിതരണത്തിനും വിപണനത്തിനുമായി കുടുംബശ്രീ തിരുവനന്തപുരം യൂണിറ്റിനു കീഴില്‍ സാന്ത്വനം എന്ന പേരില്‍ ആറുപേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

