ഇത്തവണ വി എസിന് പകരക്കാരനാര് ? ഉയരുന്നത് പല പേരുകൾ , സി പി എമ്മിൽ ചർച്ചകൾ സജീവം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലും സി പി എമ്മിലും പകരം വയ്‌ക്കാനില്ലാത്ത നേതാവാണ് വി എസ് അച്ചുതാനന്ദന്‍. ഇന്ത്യയിലെ തലമുതിര്‍ന്ന കമ്മ്യൂണിസ്‌റ്റായ വി എസ് സജീവമല്ലാത്ത ആദ്യ നിയമസഭ തിരഞ്ഞെടുപ്പാണ് കേരളത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നത്. വി എസിന്റെ ചിത്രം ഫ്ലക്‌സില്‍ വയ്‌ക്കാനും തങ്ങള്‍ക്ക് വേണ്ടി പ്രചാരണത്തിന് ഇറക്കാനും ഇടത് സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളിലും കാണിച്ച ആവേശം കേരളത്തില്‍ പരസ്യമായ രഹസ്യമാണ്.
പാര്‍ട്ടിയുടെ സ്റ്റാര്‍ ക്യാമ്ബയിനറായിരുന്ന വി എസ് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ പദവി ഉള്‍പ്പടെ ഒഴിഞ്ഞ് പാര്‍ലമെന്ററി ഗോദയില്‍ നിന്ന് മാറി നില്‍ക്കുമ്ബോള്‍ അദ്ദേഹത്തിന്റെ തട്ടകമായ മലമ്ബുഴയില്‍ ആര് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും എന്നാണ് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്.ഒരിക്കല്‍ പോലും സി പി എം തോല്‍ക്കാത്ത മണ്ഡലമാണ് മലമ്ബുഴ. അതുകൊണ്ട് ഏറ്റവും ജനപ്രിയവരായവരെ തന്നെ പാര്‍ട്ടിക്ക് കളത്തില്‍ ഇറക്കേണ്ടതുണ്ട്.
വി എസ് അച്ചുതാനന്ദന്‍ 2001 മുതല്‍ ഇവിടെ നിന്നാണ് മത്സരിക്കുന്നത്. അന്ന് മുതല്‍ മലമ്ബുഴ കേരളത്തിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന മണ്ഡലമാണ്. വി.എസിന് വേണ്ടി എല്ലാം വിഭാഗിയതയും മറന്ന് പ്രര്‍ത്തകര്‍ ഇറങ്ങാറുമുണ്ട്. കഴിഞ്ഞ തവണ കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷനായിരുന്ന വി എസ് ജോയിയെ ആണ് അച്യുതാനന്ദന് എതിരെ യു ഡി എഫ് കളത്തിലിറക്കിയത്. വി എസിന് ലഭിച്ചിരുന്ന ഭൂരിപക്ഷം സി പി എമ്മിന് ഇവിടെ ഇത്തവണ നേടാനാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥികളെ ഇത്തവണ മലമ്ബുഴയില്‍ വേണ്ടയെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം. ഇക്കാര്യം സംസ്ഥാന നേതാക്കളെ ജില്ലയില്‍ നിന്നുളള സി.പി.എമ്മിലെ പ്രമുഖര്‍ അറിയിച്ചിട്ടുണ്ട്. തന്റെ മണ്ഡലത്തില്‍ ആരെ നിര്‍ത്തണമെന്ന് വി.എസ് നിര്‍ദേശിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ആറോളം സി.പി.എം നേതാക്കളുടെ പേരുകളാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍ എന്‍ കൃഷ്‌ണദാസ്, എം ബി രാജേഷ് എന്നിവരുടെ പേരുകളാണ് സജീവ ചര്‍ച്ചയിലുളളത്. രാജേഷ് ജില്ലയില്‍ ആകെ ജനപ്രിയനായ നേതാവാണ്.
പ്രാദേശിക തലത്തിലുളളവര്‍ സ്ഥാനാര്‍ത്ഥികളായാല്‍ മതിയെന്ന തീരുമാനം വന്നാല്‍ രണ്ടുപേരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. ജില്ലാ കമ്മിറ്റി അംഗമായ പി.എ ഗോകുല്‍ ദാസ്, പുതുശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ പേരുകളാണ് പ്രാദേശിക തലത്തിലെ ചര്‍ച്ചകളിലുളളത്. വി എസ് 27,412 വോട്ടിനാണ് മലമ്ബുഴയില്‍ നിന്ന് കഴിഞ്ഞ തവണ വിജയിച്ചത്. രണ്ടാം സ്ഥാനത്ത് ബി ജെ പിയുടെ സി.കൃഷ്‌ണകുമാര്‍ ആയിരുന്നു വന്നത്. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി.
പാലക്കാട് ബി ജെ പി കരുത്ത് വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മലമ്ബുഴയില്‍ കടുത്ത മത്സരം തന്നെ വി.എസിന്റെ അഭാവത്തില്‍ സി.പി.എം നേരിടേണ്ടി വരും. ആദ്യമായി 2001ല്‍ വി.എസ് മലമ്ബുഴയില്‍ നിന്ന് 4703 വോട്ടിനാണ് വിജയിച്ചത്. സതീശന്‍ പാച്ചേനിയെയാണ് അന്ന് പരാജയപ്പെടുത്തിയത്. ഇന്ന് പക്ഷേ കോണ്‍ഗ്രസ് തകര്‍ന്ന അവസ്ഥയിലാണ്. സി.പി.എമ്മിന്റെ മുഖ്യ എതിരാളി ബി ജെ പിയാവുകയും ചെയ്‌തു.

