കിഫ്ബിയില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം; പ്രതിരോധിച്ച് ഭരണപക്ഷം- അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച

തിരുവനന്തപുരം: കിഫ്ബി വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വി. ഡി. സതീശൻ എം.എൽ.എ. കിഫ്ബി മസാല ബോണ്ടുകൾ വിറ്റതിൽ ഉൾപ്പെടെ ഭരണഘടനാ ലംഘനമുണ്ടന്ന് സിഎജി റിപ്പോർട്ടിലുള്ള കണ്ടെത്തൽ ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിൽ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു വിഡി സതീശൻ. 12 മണിക്ക് ആരംഭിച്ച അടിയന്തര പ്രമേയ ചർച്ച സഭയിൽ തുടരുകയാണ്.
കിഫ്ബിയെ അല്ല സിഎജി വിമർശിച്ചതെന്നും കിഫ്ബിയുടെ ഓഫ് ബജറ്റ് കടമെടുപ്പ് സംബന്ധിച്ചാണ് സിഎജി വിമർശനമുന്നയിച്ചതെന്നും വി.ഡി. സതീശൻ പറഞ്ഞു. സിഎജിയുടെ കണ്ടെത്തലുകളെ പ്രതിപക്ഷം അനുകൂലിക്കുന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ ആവർത്തനമാണ് സിഎജി റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ 293 ലംഘിച്ചാണ് വിദേശത്ത് പോയി മസാല ബോണ്ട് വിറ്റ് ലോൺ വാങ്ങിയത്. മസാല ബോണ്ടിനെ ചീഫ് സെക്രട്ടറി എതിർത്തിരുന്നു. സിഎജി സർക്കാരിന് മിനിറ്റ്സ് അയച്ചെന്ന് ആധികാരികമായി പറയുന്നു. ഒപ്പിടേണ്ട ധനസെക്രട്ടറി മിനിറ്റ്സ് തിരിച്ചയച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശനു ശേഷം സംസാരിച്ച സിപിഎം എൽഎൽഎ ജയിംസ് മാത്യു സതീശന്റെ ആരോപണങ്ങളെ ഖണ്ഡിച്ചു. ആർട്ടിക്കിൾ 293 സർക്കാരിന് മാത്രമാണ് ബാധകമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരല്ല ബോണ്ട് ഇറക്കിയത്. സർക്കാർ ബോണ്ട് ആണെങ്കിൽ മാത്രമാണ് ആർട്ടിക്കിൾ 293 ബാധകമാകുകയെന്നും അദ്ദേഹം പറഞ്ഞു.
കോർപറേറ്റ് ബോഡിയായ കിഫ്ബിക്ക് ബാധകമല്ല. സർക്കാർ ഭരണഘടന ലംഘിച്ചിട്ടില്ല. ഭരണഘടനാ ലംഘനം ഇല്ലാത്തതുകൊണ്ടാണ് ആരും നപടിയെടുക്കാത്തതെന്നും ജയിംസ് മാത്യു ചൂണ്ടിക്കാട്ടി.

