ഇനി ഇത്തരം അവകാശവാദവുമായി പരസ്യം നൽകിയാൽ വർഷങ്ങളോളം അഴിയെണ്ണാം ; വ്യാജ പരസ്യങ്ങൾക്ക് എതിരെ നടപടി കടുപ്പിച്ച് സി സി പി എ

ന്യൂഡല്‍ഹി: ടൂത്ത്പേസ്‌റ്റ് വഴി 99.9 ശതമാനം കീടാണുക്കളെയും നശിപ്പിക്കുമെന്നും മെഡിക്കല്‍ വിദഗ്‌ദ്ധര്‍ അംഗീകരിച്ച പെയിന്റാണെന്നുമെല്ലാം അഭിപ്രായപ്പെട്ട് ഉപഭോക്താക്കളെ പറ്റിക്കാന്‍ നടക്കുന്ന കമ്ബനികള്‍ ഇനി ശ്രദ്ധിക്കണം. നിങ്ങളെ ചെവിക്കുപിടിക്കാനുളള പുറപ്പാടിലാണ് കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി. നിലവിലെ കൊവിഡ് രോഗബാധയുടെ സാഹചര്യത്തെ
ചൂഷണം ചെയ്‌തുമെല്ലാം പല ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയുമായി വരികയാണ് കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി(സി.സി.പി.എ).
ഇത്തരം വില്‍പനാരീതികളെ നീതിരഹിതമായി കണ്ട് ഇത്തരം കമ്ബനികള്‍ക്കെതിരെ രണ്ട് വര്‍ഷം തടവോ പത്ത് ലക്ഷം രൂപ പിഴയോ ഈടാക്കാന്‍ സി.സി.പി.എ തീരുമാനിച്ചു.
ഭ ക്ഷണ സാധനങ്ങളോ, അനുബന്ധ ഉല്‍പന്നങ്ങളോ 99.9 ശതമാനം കീടാണുക്കളെ നശിപ്പിക്കും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും എന്നിങ്ങനെയുളള പരസ്യങ്ങള്‍ വര്‍ദ്ധിച്ചതായി അതോറിറ്റി വിലയിരുത്തി. കഴിഞ്ഞ ജനുവരി മുതല്‍ ജൂലായ് വരെ സാനിറ്റൈസറുകളുടെ പരസ്യം 100 ശതമാനമാണ് വര്‍ദ്ധിച്ചത്. വ്യക്തി ശുചിത്വത്തിനുളള വസ്‌തുക്കളുടെയും ശുചീകരണ വസ്‌തുക്കളുടെയും പരസ്യം 20 ശതമാനവും കൂടി. ഇത്തരം വിഭാഗങ്ങളെല്ലാം പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതായാണ് പരസ്യം നല്‍കിയത്.
രാജ്യത്തെ പരസ്യ ദാതാക്കളുടെ തന്നെ സംഘടനയായ അഡ്വര്‍ടൈസിംഗ് സ്‌റ്റാന്റര്‍ഡ്‌സ് കൗണ്‍സില്‍(എ.എസ്.സി.ഐ) ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടിയൊന്നും എടുക്കാതിരുന്നതാണ് സി.സി.പി.എയെ കടുത്ത നടപടിയ്‌ക്ക് പ്രേരിപ്പിച്ചത്. 2019ലെ ഉപഭോക്‌തൃ സംരക്ഷണ നിയമപ്രകാരം രൂപീകരിച്ചതാണ് സി സി പി എ. ഉപഭോക്താക്കള്‍ക്ക് നേരിടുന്ന നീതി നിഷേധങ്ങള്‍ പരിഹരിക്കാനാണ് ഈ സംഘടന. 2020 ജൂലായിലാണ് അതോറിറ്റി പ്രവര്‍ത്തനം തുടങ്ങിയത്.

