എഎപി വിട്ട ഏഴ് എംപിമാർ ബിജെപിയിൽ ലയിച്ചത് അംഗീകരിച്ച് രാജ്യസഭാ ചെയർമാൻ

ന്യൂഡൽഹി: ഏഴ് ആം ആദ്മി പാർട്ടി (എഎപി) എംപിമാരെ ബിജെപിയിലേക്കുള്ള ലയനം ഔദ്യോഗികമായി അംഗീകരിച്ച് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ. ഇതോടെ രാജ്യസഭയിൽ ആം ആദ്മി പാർട്ടിയുടെ അംഗബലം മൂന്നായി കുറഞ്ഞു. ഏഴ് എംപിമാർ ബിജെപിയിലെത്തിയതോടെ അവരുടെ അംഗബലം 113 ആയി ഉയർന്നു.
രാഘവ് ഛദ്ദ, അശോക് മിത്തൽ, ഹർഭജൻ സിംഗ്, സന്ദീപ് പാഠക്, വിക്രംജിത് സഹ്നി, സ്വാതി മലിവാൾ, രജീന്ദർ ഗുപ്ത എന്നിവരാണ് ബിജെപിയിൽ ലയിച്ച ഏഴ് എംപിമാർ.
ഈ ഏഴ് എംപിമാരേയും ബിജെപി അംഗങ്ങളുടെ പട്ടികയിൽ രാജ്യസഭാ വെബ്‌സൈറ്റിൽ മാറ്റിസ്ഥാപിച്ചു. ലയനത്തിന് ശേഷം ഏഴ് എംപിമാരും തങ്ങളെ ബിജെപി എംപിമാരായി കണക്കാക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാജ്യസഭാ ചെയർമാന് നിവേദനം നൽകിയിരുന്നു. ഇത് സ്വീകരിച്ചതായി വിവരം. അതേസമയം തന്നെ പാർട്ടി വിട്ട ഏഴ് എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഎപിയും രാജ്യസഭാ ചെയർമാന് ഒരു നിവേദനം സമർപ്പിച്ചിരുന്നു.

