നാട്ടിലിറങ്ങിയ കാട്ടാനയെ ഓടിക്കാൻ തീ കൊളുത്തിയ ടയർ എറിഞ്ഞു; ടയർ ചെവിയിൽ കുരുങ്ങി, ദാരുണാന്ത്യം

മസിനഗുഡി: തമിഴ്നാട്ടിലെ മസിനഗുഡിയിൽ കാട്ടാനയെ തീകൊളുത്തികൊന്നു. നാട്ടിലിറങ്ങിയ ആനയെ ഓടിക്കുന്നതിനായി തീകൊളുത്തിയെറിഞ്ഞ ടയർ ആനയുടെ ചെവിയിൽ കുരുങ്ങിയാണ് ആനയ്ക്ക് പരിക്കേറ്റത്
കഴിഞ്ഞ എട്ടുമാസമായി മസിനഗുഡിയിലെ ഗ്രാമങ്ങളിലൂടെ നടക്കുകയാണ് ആന. ഭക്ഷണവും വെള്ളവും തേടി ഗ്രമാത്തിലേക്ക് ഇറങ്ങിയതായിരുന്നു ആന. രാത്രിയിൽ ഗ്രാമത്തിലെത്തിയ ആനയെ ഓടിക്കുന്നതിനായി ടയറിൽ തീകൊളുത്തി എറിയുകയായിരുന്നു. അത് ആനയുടെ ചെവിയിൽ കൊരുത്തുകിടന്നു. ഇതിൽ നിന്ന് പൊളളലേറ്റും രക്തം വാർന്നുമാണ് ആന ചരിഞ്ഞത്.
അഞ്ചുദിവസം മുമ്പാണ് പരിക്കേറ്റ ആന വനംവകുപ്പിന്റെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആന തീരെ അവശ നിലയിലാണെന്ന് കണ്ടെത്തി. തുടർന്ന് ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയാണ് ചൊവ്വാഴ്ച ആന ചരിയുന്നത്.
തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കാട്ടാന ക്രൂരമായ ആക്രമണത്തിനു വിധേയമായതായി കണ്ടെത്തിയത്. കാട്ടാനയുടെ ഇടതു ചെവി മുറിഞ്ഞ് രക്തം വാർന്നിരുന്നു. മുതുക് ഭാഗത്ത് മുൻപേയുള്ള പരിക്കും ആന ക്ഷീണിതനായിരിക്കാൻ കാരണമായിരിക്കണം എന്നാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെ നിഗമനം.
ആനയ്ക്ക് നേരെ ടയറിൽ തീകൊളുത്തി എറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തു ഒരാൾക്ക് വേണ്ടിയുളള അന്വേഷണം നടക്കുകയാണ്

